കൊച്ചി; ഇന്ത്യയ്ക്ക് ഇതു ചരിത്ര നിമിഷം. ഇന്ത്യൻ നാവികസേനയുടെ അഭിമാനം ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. ലോകത്തെ സാക്ഷിയാക്കി, വിവിധ രാജ്യങ്ങളുടെ പതാകകൾ പറന്നു കളിക്കുന്ന ഫ്ലൈറ്റ് ഡക്കിൽ ദേശീയ ഗാനത്തിന്റെ അകമ്പടിയിൽ വിക്രാന്തിന്റെ കമ്മിഷനിങ് പതാക വാനിലേക്ക് ഉയർന്നു. കമ്മിഷനിങ് പതാക കപ്പലിന്റെ ഏറ്റവും മുകളിലേക്ക് ഉയർത്തുന്നത് ചടങ്ങിൽ സുപ്രധാനമാണ്. പടക്കപ്പൽ സജീവ സേവനത്തിൽ ഇരിക്കുന്ന കാലമെല്ലാം ഈ കമ്മിഷനിങ് പതാക തൽസ്ഥാനത്ത് തന്നെയുണ്ടാകും എന്നാണ് സങ്കൽപം.
രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് കമ്മിഷനിങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
‘ആത്മനിർഭർ ഭാരതിന്റെ ഉദാത്ത പ്രതീകമാണ് ഇത്. ഇത് അഭിമാന മുഹൂർത്തം. കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ മാത്രമല്ല, മെയ്ക്ക് ഫോർ ദി വേൾഡ് ആണ് ലക്ഷ്യം. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ്. സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണ് വിക്രാന്ത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകമാണ് വിക്രാന്ത്. ഇതിലൂടെ ഇന്ത്യയ്ക്കു് പുതിയ ശക്തിയും ഊർജവും ലഭിച്ചു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്.