LatestThiruvananthapuram

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയില്‍ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി

“Manju”

തിരുവനന്തപുരം: ജില്ലാതലത്തില്‍ ദുരന്തനിവാരണ വകുപ്പില്‍ നിന്നുള്ള ധനസഹായം കര്‍ഷകര്‍ക്ക് സമയബന്ധിതമായി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ധനസഹായ വിതരണത്തിനുള്ള അപേക്ഷ ക്ഷണിക്കും. പ്രളയത്തില്‍ നാശനഷ്ടം ഉണ്ടായ കര്‍ഷകര്‍ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍പക്കലോ, ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക്തലത്തിലെ ഓഫീസിലോ പത്ത് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

പ്രളയക്കെടുതിമൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തങ്ങളും വിലയിരുത്തുന്നതിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ യോഗം മന്ത്രി വിളിച്ചു. സംസ്ഥാനത്ത് 91 ഉരുക്കള്‍, 42 ആടുകള്‍, 25,032 കോഴികള്‍, 274 തൊഴുത്തുകള്‍, 29ല്‍ പരം കോഴിക്കൂടുകള്‍, അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ ഉള്‍പ്പെടെ രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍റൂം തുറക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി വകുപ്പ് തലവന്‍മാര്‍ അറിയിച്ചു.
പ്രകൃതിക്ഷോഭത്തിനു സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്‍കുരുതല്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ കന്നുകാലികളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിലെ ജില്ലാതല കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ സംസ്ഥാനതലത്തിലുള്ള കണ്‍ട്രോള്‍റൂമില്‍ (0471 2732151) ക്രോഡീകരിച്ച്‌ നടപടി സ്വീകരിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, ജില്ലാതലത്തില്‍ ക്ഷീരവികസനം മൃഗസംരക്ഷണം മില്‍മ തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാതല ലൈവ്‌സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്ടറി ദുരന്തനിവാരണ കമ്മിറ്റിക്കു രൂപം നല്‍കാന്‍ യേഗം തീരുമാനിച്ചു.

Related Articles

Back to top button