മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
പോത്തൻകോട് : പാല്‍, മുട്ട, മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാൻ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പോത്തൻകോട് നിര്‍വ്വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം വീട്ടുപടിക്കല്‍ ലഭ്യമാക്കാനായി ടോള്‍ ഫ്രീ സേവനം വീട്ടുപടിക്കല്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഉല്പാദന ചെലവി കുറയ്ക്കാനായി ചോളം, കൃഷി, സൈലേജ് നിര്‍മ്മാണം എന്നിവ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും 14 പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് അനുയോജ്യമായ പദ്ധതികളിലൂടെ പാല്‍ മുട്ട മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാൻ പഞ്ചായത്തിനെ സഹായിക്കുന്ന മാതൃകാ പദ്ധതിയാണിത്. പോത്തൻകോട് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 9 കര്‍ഷകര്‍ക്ക് അഞ്ച് പെണ്ണാടും ഒരു ആണാടും ഉള്‍പ്പെട്ട യൂണിറ്റ്, 18 വനിതകള്‍ക്ക് കിടാരികള്‍, 50 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങള്‍ എന്നിവ മന്ത്രി വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ പദ്ധതികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. മൃഗസംരക്ഷണ മേഖലയിലെ സുസ്ഥിരവും സമഗ്രവുമായ വികസനം യാഥാര്‍ത്ഥ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. പോത്തൻകോട് സഫര്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ജിജിമോൻ ജോസഫ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അന്‍സാരി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍. അനില്‍കുമാര്‍, മലയില്‍ കോണ സുനില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ അഭിൻദാസ്, ഷാഹിദാ ബീവി, എസ്. ശശികല, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബീനാബീവി, ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡോക്ടര്‍ സജിന എസ്. യു. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.