Uncategorized

ഇന്ത്യന്‍ ഫുട്ബോള്‍ താരം തുളസീദാസ് ബലറാം അന്തരിച്ചു

“Manju”

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി അറിയപ്പെടുന്ന ഇതിഹാസ താരം തുളസീദാസ് ബലറാം (86) അന്തരിച്ചു. ഏറെ നാളായി വൃക്കരോഗ ബാധിതനായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ അംഗമായിരുന്നു ബലറാം. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ്ണ കാലഘട്ടമായി കണക്കാക്കപ്പെടുന്ന 1950 കളിലെയും 60 കളിലെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്ന ബലറാം സെന്‍റര്‍ ഫോര്‍വേഡായും ലെഫ്റ്റ് വിങ്ങറായും ടീമില്‍ കളിച്ചിരുന്നു. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ബലറാമിന് അതേ വര്‍ഷം അര്‍ജുന അവാര്‍ഡും ലഭിച്ചു.

തമിഴ്നാട്ടില്‍ നിന്ന് കുടിയേറിയ തുളസീദാസ് കാളിദാസിന്റെയും മുത്തമ്മയുടെയും മകനായി സെക്കന്തരാബാദില്‍ ജനിച്ച ബലറാം ഡ്രിബ്ലിംഗിലും പാസിംഗിലും മികവ് പുലര്‍ത്തി. 1960-ലെ റോം ഒളിമ്പിക്സിലെ ബലറാമിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി. പെറു, ഹംഗറി, ഫ്രാന്‍സ് എന്നിവരടങ്ങുന്ന ഡെത്ത് ഗ്രൂപ്പില്‍ നിന്ന് മുന്നേറാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ലെങ്കിലും ബലറാമിന് ഗോള്‍ നേടി ശോഭിക്കാന്‍ കഴിഞ്ഞു. ഹംഗറിയോട് 2-1ന് തോറ്റപ്പോള്‍ ബലറാമാണ് ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്. പെറുവിനെതിരെയും ബലറാം ഗോള്‍ നേടിയിരുന്നു.

 

Related Articles

Back to top button