ജാമ്യത്തിനായി ഖുറാൻ വിതരണം; വിസമ്മതിച്ചയാളെ വെടി വച്ചു കൊന്നു
റായ്പൂർ : ജാമ്യം ലഭിക്കാനുള്ള ഉപാധിയായി ഖുറാൻ വിതരണം ചെയ്യണമെന്നുള്ള വ്യവസ്ഥ വിസമ്മതിച്ച റിച്ചാ ഭാരതിയുടെ പിതാവ് മോഹൻ കുമാറിനെ അക്രമികൾ വെടിവച്ചു കൊന്നു .
വ്യക്തിപരമായ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു . ചന്ദ്രമൗലി പ്രസാദ്, രഞ്ജിത് കുമാർ എന്നീ രണ്ട് പേരാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ മീന പറഞ്ഞു . തുടർന്ന് ചന്ദ്രമൗലി, രഞ്ജിത് എന്നിവർ ഉൾപ്പെടെ 8 പേർക്കെതിരെ കേസെടുത്തു.
സോഷ്യൽ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു 2019ൽ റിച്ചാ ഭാരതിയ്ക്ക് റാഞ്ചി കോടതി വിചിത്രമായ ശിക്ഷ വിധിച്ചത് . വിവിധ സ്ഥാപനങ്ങൾക്ക് അഞ്ച് ഖുറാൻ വിതരണം ചെയ്യണമെന്നാണ് കോടതി പെൺകുട്ടിക്ക് നിർദ്ദേശം നൽകിയത്. എന്നാൽ താൻ ഉപാധി അംഗീകരിക്കില്ലെന്നും അങ്ങനെ ജാമ്യം വേണ്ടെന്നും റിച്ചാ വ്യക്തമാക്കിയിരുന്നു.
എന്നാൽ തന്റെ മതത്തിനെതിരെ വന്ന പരാമർശങ്ങൾക്ക് ഫേസ്ബുക്കിൽ മറുപടി കൊടുക്കുകയായിരുന്നു ചെയ്തതെന്ന് പെൺകുട്ടി വ്യക്തമാക്കിയിരുന്നു.ഇത്തരം ഉപാധികൾ അംഗീകരിക്കാൻ ഒരുക്കമല്ലെന്നും അതേസമയം നിയമപരമായുള്ള മറ്റു ജാമ്യ വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് താൻ തയ്യാറാണെന്നും റിച്ച വ്യക്തമാക്കിയിരുന്നു.
സംഭവത്തെ തുടർന്ന് റിച്ചയ്ക്ക് വേണ്ടി ഹിന്ദു സംഘടനകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു.കോടതി വിധി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം കോടതിയെ അറിയിച്ചതോടെയാണ് വിധിയിലെ ഈ നിർദ്ദേശം ഒഴിവാക്കിയത്. 7000 രൂപയുടെ ബോണ്ടിനും രണ്ട് ആൾ ജാമ്യത്തിലുമാണ് പെൺകുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചത്.