ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റിലെ ശബ്ദസംവിധാനത്തിന് പിന്നില്‍ മലയാളി സാന്നിധ്യമായി തിരുവല്ല സ്വദേശി ചെറിയാൻ ജോര്‍ജ്. മന്ദിരത്തിലെ ശബ്ദസംവിധാനം സജ്ജമാക്കിയത് മലയാളിയായ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതിനായി കരാര്‍ നേടിയത് ജര്‍മൻ കമ്പനിയായ ഫോൻ ഓഡിയോ ആയിരുന്നു. കമ്പനിയുടെ ദക്ഷിണേഷ്യ റീജണല്‍ ഡയറക്ടറായ ചെറിയാൻ നയിക്കുന്ന സംഘത്തെയായിരുന്നു പാര്‍ലമെന്റിലെ ജോലികള്‍ക്കായി കമ്പനി നിയോഗിച്ചത്. ഒന്നരവര്‍ഷമായി പാര്‍ലമെന്റിലെ ശബ്ദ സംവിധാനം സജ്ജമാക്കാനായി ഇവര്‍ പ്രവര്‍ത്തിച്ചു.
ലോക്‌സഭയിലെയും രാജ്യസഭയിലെയും ശബ്ദ സംവിധാനത്തിന്റെ സജ്ജീകരണമായിരുന്നു ഫോൻ ഓഡിയോ കമ്പനി ഒരുക്കിയത്. ഇലക്‌ട്രോണിക് ബീം സ്റ്റിയറിങ് സാങ്കേതിക വിദ്യയിലൂടെയാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ ശബ്ദസംവിധാനം ഒരുക്കുന്നത്. എൻജിനീയറിംഗില്‍ ബിരുദം നേടിയ ചെറിയാൻ തുടര്‍ന്ന് എംബിഎ എടുത്ത ശേഷം വിദേശത്തുള്‍പ്പെടെ പല സൗണ്ട് സിസ്റ്റം കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല നവജീവോദയത്തിന്റെ തലവൻ ജോര്‍ജ് ചെറിയാന്റെ മകനാണ് ചെറിയാൻ.