KeralaLatest

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

“Manju”

എടപ്പാൾ (മലപ്പുറം) ; വരയ്ക്ക് മലയാളപ്പെരുമ ചാർത്തിയ പ്രമുഖ ചിത്രകാരൻ ആർട്ടിസ്‌റ്റ് നമ്പൂതിരി (കെ.എം.വാസുദേവൻ നമ്പൂതിരി–97) അന്തരിച്ചു. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം അർധരാത്രിയോടെ എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12.21ന് ആണ് മരണം. സംസ്കാരം ഇന്ന്.

ഇന്ത്യയിലെ മികച്ച രേഖാചിത്രകാരൻ കൂടിയായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി 1925 സെപ്‌റ്റംബർ 13ന് പൊന്നാനിയിലെ കരുവാട്ടു മനയ്ക്കൽ കെ.എം.പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനിച്ചു. മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ കെ.സി.എസ്.പണിക്കർ, റോയ് ചൗധരി തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960ൽ മാതൃഭൂമിയിൽ ചിത്രകാരനായി ചേർന്നു. 1981 മുതൽ കലാകൗമുദിയിലും തുടർന്ന് മലയാളം വാരികയിലും ജോലി ചെയ്തു.

‘നാണിയമ്മയും ലോകവും’ എന്ന പേരിലുള്ള പോക്കറ്റ് കാർട്ടൂൺ പരമ്പര പ്രസിദ്ധമാണ്. തകഴിയുടെ ‘ഏണിപ്പടികൾ’, എംടിയുടെ ‘രണ്ടാമൂഴം’, തിക്കോടിയന്റെ ‘ചുവന്ന കടൽ’, വികെഎന്നിന്റെ ‘പിതാമഹൻ’, കെ.സുരേന്ദ്രന്റെ ‘ഗുരു’, പുനത്തിൽ കുഞ്ഞബ്‌ദുല്ലയുടെ ‘സ്മാരകശിലകൾ’ എന്നീ നോവലുകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

2001 മുതൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ ‘രേഖകൾ’ എന്നപേരിൽ പുസ്തകമാക്കി. ഒരു ചിത്രകാരൻ തന്റെ ഓർമകൾ എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന അപൂർവ ജീവിതരേഖയായിരുന്നു ഇത്.

കൊല്ലത്ത് ടി.കെ.ദിവാകരൻ സ്‌മാരകത്തിൽ സിമന്റിൽ ചെയ്‌ത ‘റിലീഫ്’ ശിൽപം, വടകരയിലും കൊല്ലത്തുമുള്ള കോപ്പർ മ്യൂറലുകൾ, തിരുവനന്തപുരം ലാറ്റക്‌സ് ഭവനിലെ ‘അമ്മയും കുഞ്ഞുങ്ങളും’ എന്ന കോൺക്രീറ്റ് ശിൽപം, എറണാകുളം ഹൈക്കോടതിയിൽ തടിയിൽ ചെയ്‌ത ‘നീതി’ ശിൽപം എന്നിവ പ്രസിദ്ധങ്ങളാണ്.

ചലച്ചിത്രകാരന്മാരായ അരവിന്ദൻ, പത്മരാജൻ എന്നിവരോടൊപ്പം സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. 1974ൽ ‘ഉത്തരായണം’ സിനിമയുടെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. രാജാ രവിവർമ പുരസ്കാരം, ലളിതകലാ അക്കാദമി പുരസ്കാരം, ബഷീർ പുരസ്‌കാരം, സഹോദരൻ അയ്യപ്പൻ അവാർഡ് എന്നിവയും അദ്ദേഹത്തിനു ലഭിച്ചു. കേരള ലളിതകലാ അക്കാദമി ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈയിലെ ചോളമണ്ഡൽ ആർട്ടിസ്‌റ്റ് വില്ലേജിന്റെയും എറണാകുളം കേരള കലാപീഠത്തിന്റെയും സ്‌ഥാപക അംഗങ്ങളിൽ ഒരാളാണ്.

തിരുവേഗപ്പുറ വടക്കേപ്പാട്ട്‌മനയ്‌ക്കൽ മൃണാളിനിയാണ് ഭാര്യ. മക്കൾ: പരമേശ്വരൻ (അഡ്വക്കറ്റ്, കോഴിക്കോട്), വാസുദേവൻ (സിനിമാ സംവിധായകൻ). മരുമക്കൾ: ഉമാദേവി (അധ്യാപിക, കോഴിക്കോട്), സരിത (കോളജ് അധ്യാപിക, ചാലക്കുടി).

Related Articles

Back to top button