ഇസ്ലാമാബാദ്: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3-നെ പ്രകീര്‍ത്തിച്ച് പാകിസ്താൻ മുൻ മന്ത്രി ഫവാദ് ചൗധരി. ലാൻഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ പാക് മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ് നടക്കാൻ പോകുന്നത്. ഇന്ത്യൻ ജനതയ്ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍, ഫവാദ് കുറിച്ചു. ‘വിക്രം‘ എന്ന ലാൻഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിക്കും. 19 മിനിറ്റുകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ ലാൻഡിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സില്‍നിന്നാണ് ലാൻഡറിന് നിര്‍ദേശങ്ങള്‍ നല്‍കുക. വൈകീട്ട് 6.04-ന് ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമാകും ഇന്ത്യ.