ലക്‌നൗ: വാരണസിയില്‍ അത്യാധുനിക അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഭഗവാൻ ശിവന്റെ ഡമരുവിന്റെ ആകൃതിയിലാണ് മീഡിയ സെന്റര്‍. ത്രിശൂലത്തിന്റെ ആകൃതിയില്‍ ഫ്‌ലഡ്ലൈറ്റുകള്‍. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള റൂഫിംഗ് എന്നിവയാണ് സ്റ്റേഡിയത്തിന്റെ മാതൃകയായി നല്‍കിയിട്ടുള്ളത്. സെപ്തംബര്‍ 23-ന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിന് തറക്കല്ലിടും. നിര്‍ദിഷ്ട സ്റ്റേഡിയത്തിന്റെ രൂപകല്പനയും ഡ്രോയിംഗുകളും പൂര്‍ണമായതായി പ്രോജക്റ്റ് ചുമതല വഹിക്കുന്ന എല്‍ ആൻഡ് ടി അറിയിച്ചു.
450 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 30,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ബിസിസിഐയുടെയും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെയും പങ്കാളിത്തത്തോടെയാണ് സ്റ്റേഡിയം പ്രാവര്‍ത്തികമാകുന്നത്. ചടങ്ങില്‍ നിരവധി കായികതാരങ്ങളും പങ്കെടുക്കും. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കാശി സൻസദ് സാംസ്‌കാരിക മഹോത്സവത്തില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ചടങ്ങില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും.
സ്ഥലം ഏറ്റെടുക്കാൻ 120 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഡിയം നിര്‍മാണത്തിന് 330 കോടിയും നല്‍കും. 450 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തുറന്നുനല്‍കും. സ്റ്റേഡിയത്തോട് അനുബന്ധിച്ച് സമീപ പ്രദേശത്ത് വൻ വികസനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.