ഭൂമിയുടെ ഉള്‍ക്കാമ്പിനു സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന കണ്ടെത്തലുമായി ഗവേഷകര്‍. യുഎസിലെ കാള്‍ടെക് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. തിയ എന്ന ഗ്രഹവുമായുള്ള ഭൂമിയുടെ കൂട്ടിയിടി മൂലമാണ് ഇത് സംഭവിച്ചത്.രണ്ടു ഭൂഖണ്ഡങ്ങളുടെ വിസ്തീര്‍ണം വരുന്ന തിയയുടെ അവശിഷ്ടങ്ങള്‍ പാറക്കെട്ടുകളായി ഭൂമിയുടെ ഉള്‍ക്കാമ്പിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയുടെയും സമീപത്തെ ശാന്തസമുദ്രത്തിന്റെ താഴ്‌വശത്തായാണ് തിയയില്‍ നിന്നുള്ള പാറകള്‍ സ്ഥിതി ചെയ്യുന്നത്.
ചന്ദ്രന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ളതാണ് തിയ എന്ന ഗ്രഹവും അതും ഭൂമിയുമായുള്ള കൂട്ടിയിടിയും ഈ സിദ്ധാന്തം ജയന്റ് ഇംപാക്‌ട് ഹൈപ്പോതിസിസ് എന്നറിയപ്പെടുന്നു. ചൊവ്വയ്‌ക്കുമപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. 450 കോടി വര്‍ഷം മുൻപ് വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ സ്വാധീനത്തില്‍ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ തിയ ഭൂമിക്ക് നേരെ ഭ്രമണം ചെയ്യാൻ ആരംഭിച്ചു. സെക്കൻഡില്‍ നാല് കിലോമീറ്റര്‍ വേഗതയില്‍ വന്ന തിയ ഭൂമിയിലേക്ക് കൂട്ടിയിടിച്ച് തുളഞ്ഞുകയറുകയായിരുന്നു.
ഇതിന്റെ ആഘാതത്തില്‍ ഭൂമിയില്‍ നിന്നും തിയയില്‍ നിന്നും ഖരപദാര്‍ഥങ്ങള്‍ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവത്തെ സംബന്ധിച്ച പ്രബല സിദ്ധാന്തം. 1970-ലാണ് ഈ കൂട്ടിയിടി സംബന്ധിച്ച സിദ്ധാന്തം ഉടലെടുത്തത്. ചന്ദ്രനിലും തിയയുടെ ഭാഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.