ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഴ്ചാപരിമിതി 100 മീറ്ററില്‍ താഴെയായി കുറഞ്ഞത് വിമാന സര്‍വീസുകളെയും ട്രെയിൻ സര്‍വീസുകളെയും സാരമായി ബാധിച്ചിരിക്കുകയാണ്. 100-ല്‍ അധികം വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. കൂടാതെ നിരവധി ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
കനത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ച പരിമിതി കുറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുമുള്ള ആഭ്യന്തര-അന്താരാഷ്‌ട്ര വിമാന സര്‍വീസുകളടക്കം തടസ്സപ്പെട്ടിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 134 വിമാനങ്ങള്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.
356 ആണ് നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാരം. അടുത്ത അഞ്ച് ദിവസത്തേക്ക് ഈ സാഹചര്യം തുടരുന്നതിനാല്‍ അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അതിനാല്‍ റോഡ് ഗതാഗതത്തിലും വിമാന സര്‍വീസുകളിലും സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയിട്ടുണ്ട്.