ഒളിമ്പിക്സ് യോഗ്യത പോരാട്ടത്തില്‍ ഇന്ത്യൻ ഹോക്കി വനിത ടീം സെമിയില്‍. കരുത്തരായ ഇറ്റലിയുടെ വല നിറച്ചാണ് ഇന്ത്യ എഫ്.ഐ.എച്ച് ഹോക്കി ഒളിമ്പിക്സ് യോഗ്യത റൗണ്ടില്‍ സെമിയില്‍ പ്രവേശിച്ചത്. 5-1 ആയിരുന്നു സ്കോര്‍. പൂള്‍ ബിയില്‍ രണ്ടാമതയാണ് ഇന്ത്യയുടെ മുന്നേറ്റം. സെമിയില്‍ ജര്‍മ്മനിയാകും ഇന്ത്യയുടെ എതിരാളികള്‍. ഫൈനലിലെത്താൻ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിക്കാനാകും.18നാണ് മത്സരം. അമേരിക്ക ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതിനാല്‍ ഇന്ത്യക്ക് ഒരു സമനില മാത്രം മതിയായിരുന്നു.
സലിമ ടെറ്റേ ആണ് നീലപ്പടയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഉദിതയാണ് വല കുലക്കിയത്. 38-ാം സെക്കൻഡിലായിരുന്നു മിന്നല്‍ ഗോള്‍. എന്നാല്‍ ഉണര്‍ന്ന് കളിച്ച ഇറ്റലി അവരുടെ പ്രതിരോധം ശക്തമാക്കി. ഇതോടെ ഇന്ത്യയുടെ ആക്രമണത്തിന്റെ മുനയൊടിഞ്ഞു.
എന്നാല്‍ മൂന്നാം പാദത്തില്‍ ദീപികയിലൂടെ ഇന്ത്യ ലീഡ് കൂട്ടി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കാൻ നിമിഷങ്ങള്‍ ബാക്കിയിരിക്കെ സലിമ അക്കൗണ്ട് തുറന്നു. പിന്നീട് നവനീതും ഉദിതയും സ്കോര്‍ ചെയ്തതോടെ ഇന്ത്യ ഗോള്‍ എണ്ണം അഞ്ചാക്കി ഉയര്‍ത്തി. കളിതീരാൻ നിമിഷങ്ങളുള്ളപ്പോഴായിരുന്നു ഇറ്റലിയുടെ ആശ്വാസ ഗോള്‍.