IndiaLatest

ചന്ദ്രനിലെ കല്ലും മണ്ണും ഇന്ത്യയിലെത്തും

“Manju”

ചാന്ദ്ര പര്യവേക്ഷണ രംഗത്ത് മുന്നേറുകയാണ് ഇന്ത്യ. ചന്ദ്രയാന്‍ 3 ന്റെ വിജയത്തിന് ശേഷം ചന്ദ്രയാന്‍ 4 ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ചന്ദ്രനില്‍ നിന്നും മണ്ണും ശിലകളും ഉള്‍പ്പെടുന്ന സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുകയാണ് ചന്ദ്രയാന്‍ 4 ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായി ചന്ദ്രയാന്‍ 4 പേടകം ശിവശക്തി പോയിന്റിലാണ് ഇറങ്ങുകയെന്ന് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ്. ഐഎസ്ആര്‍ഒയുടെ ഭാവി ചാന്ദ്ര ദൗത്യ പദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന ഒരു അവതരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ചന്ദ്രയാന്‍-3 പേടകം ഇറങ്ങിയ സ്ഥലത്തെയാണ് ശിവശക്തി പോയിന്റ് എന്ന് വിളിക്കുന്നത്. ദക്ഷിണ ധ്രുവത്തിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഏറെ ശാസ്ത്രീയ പ്രാധാന്യം അര്‍ഹിക്കുന്ന മേഖലയാണിത്. സ്ഥിരമായി ഇരുള്‍ വീണുകിടക്കുന്ന ഈ മേഖലയില്‍ ജനസാന്നിധ്യമുണ്ടാവുമെന്നാണ് അനുമാനം. ഈ മേഖലയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാന്‍ ചന്ദ്രയാന്‍ 4 ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നു. ഒരു ചാന്ദ്ര ദിനമായിരിക്കും ദൗത്യത്തിന്റെ കാലാവധി. ഏകദേശം 14 ദിവസമാണ് ഒരു ചാന്ദ്രദിനം. ഈ ചുരുങ്ങിയ സമയത്തിനിടെ തീവ്രമായ താപനില വ്യതിയാനങ്ങളും കഠിനമായ കാലാവസ്ഥയും നേരിട്ട് വേണം ദൗത്യം പൂര്‍ത്തീകരിക്കാന്‍. സൂര്യ പ്രകാശം കുറവുള്ളയിടം ആയതിനാല്‍ ദൗര്‍ഘ്യമേറിയ ദൗത്യങ്ങള്‍ ഇവിടെ നടത്തുക പ്രയാസമാണ്.

രണ്ട് വ്യത്യസ്ത പേലോഡുകളുമായി രണ്ട് വിക്ഷേപണങ്ങള്‍ ചന്ദ്രയാന്‍ 4 ന് വേണ്ടി നടത്തും. എല്‍എംവി3, പിഎസ്എല്‍വി റോക്കറ്റുകളിലായിരിക്കും ഇത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍, ലാന്‍ഡിങിന് വേണ്ടിയുള്ള ഡിസന്റര്‍ മോഡ്യൂള്‍, ചന്ദ്രനില്‍ നിന്ന് പറന്നുയരുന്നതിനുള്ള അസന്റര്‍ മോഡ്യൂള്‍, ഭൂമിയിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതിനുള്ള ട്രാന്‍സ്ഫര്‍ മോഡ്യൂള്‍ എന്നിങ്ങനെ അഞ്ച് മോഡ്യൂളുകളുള്ള ദൗത്യമാണ് ചന്ദ്രയാന്‍ 4. ഇക്കാരണത്താല്‍ സങ്കീര്‍ണത ഏറെയാണ്. പരുക്കന്‍ ഭൂപ്രകൃതിയുള്ള മേഖലയായതിനാല്‍ കൂടുതല്‍ കൃത്യതയുള്ള സാങ്കേതിക വിദ്യകള്‍ ദൗത്യത്തിനായി ഉപയോഗിക്കേണ്ടിവരും. ജലം ഉള്‍പ്പടെ പ്രദേശത്തെ വിഭവങ്ങള്‍ എന്തെല്ലാം എന്ന് പഠിക്കാന്‍ ദൗത്യത്തിലൂടെ സാധിക്കും.

ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവര്‍.

Related Articles

Back to top button