പോത്തൻകോട് : ബ്രഹ്മനിശ്ചയത്തിന്റെ സഫലീകരണമാണ് ഗുരുവിന്റെ ത്യാഗജീവിതമെന്നും ഗുരുവിനെ ശരണം പ്രാപിക്കുന്നതോടെ ശിഷ്യന്റെ കർമ്മഗതിയറ്റു പോകുമെന്നും ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ ബ്രഹ്മചാരി ഡോ.പി.അരവിന്ദ് പറഞ്ഞു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ നാലാം ദിവസം (ഏപ്രിൽ 17) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രമം ആരംഭിച്ച കാലഘട്ടത്തിൽ ഉണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങളിലും ഗുരു തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഏത് വിഷമഘട്ടവും മാറാൻ നൊന്തു പ്രാർത്ഥിക്കാനാണ് ഗുരു അന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത്. അങ്ങനെ പ്രാർത്ഥിക്കുന്നതിലൂടെ വിനിയവും ഭക്തിയുമൊക്കെ വന്നിട്ട് ആത്മവിദ്യയിലൂടെ ആത്മസാക്ഷാത്കാരത്തിലേക്ക് എത്താനുള്ള മാർഗമാണ് ഗുരു പകർന്നു നൽകിയത്. അഭിവന്ദ്യ ശിഷ്യപൂജിതയിലൂടെ നമുക്ക് ഇപ്പോഴും ഈ മാർഗം അനുഭവപ്പെടാൻ കഴിയുന്നു. ഗുരുവിന്റെ ത്യാഗത്തിലൂടെ നമുക്ക് എല്ലാവർക്കും സഞ്ചരിക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ ഓഫീസ് മാനേജർ (അഡ്മിനിസ്ട്രേഷൻ) പി.എം. ചന്ദ്രശേഖരനും കൊട്ടാരക്കര ഏരിയയിലെ ശാന്തിഗിരി ഗുരുമഹിമ പ്രവർത്തക ഡി.അഭിരാമിയും ഗുരുകാരുണ്യത്തിന്റെ നേർസാക്ഷ്യമായ അനുഭവങ്ങൾ വിവരിച്ചു. പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിനമായ ഇന്ന് ശാന്തിഗിരിയും മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ ഡോ.സ്വപ്ന ശ്രീനിവാസൻ സംസാരിക്കും.