![](https://i0.wp.com/santhigirinews.org/wp-content/uploads/2020/04/WhatsApp-Image-2020-04-18-at-6.18.26-PM.jpeg?resize=780%2C470&ssl=1)
എസ് സേതുനാഥ് മലയാലപ്പുഴ
ന്യൂഡല്‍ഹി ; വിദേശ രാജ്യങ്ങളില്‍ നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് 19 പരിശോധനയ്ക്കും ക്വാറന്‍റ്റൈന്‍ ചെയ്യാനും അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണമൊരുങ്ങുമ്പോൾ വയോജനങ്ങള്‍, വിസിറ്റിങ് വിസയില്‍ പോയി മടങ്ങുന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കോവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ എത്തിക്കണമെന്നാണ് എന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഗ്രഹം.
മുന്‍ഗണനാ വിഭാഗങ്ങളെ വേര്‍തിരിച്ച് യാത്രയ്ക്ക് പരിഗണിക്കുക, ഒരുമാസത്തിനകം ആവശ്യമുള്ള എല്ലാവര്‍ക്കും നാട്ടിലെത്താൻ സാഹചര്യമൊരുക്കുക. മുഖ്യമന്ത്രി പങ്കിട്ട ഇതേ ആഗ്രഹം തന്നെയാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനുമുള്ളത്. എന്നാൽ, ലോക്ഡൗൺ നിയമം ലംഘിച്ചുകൊണ്ട് ഇക്കാര്യം നടപ്പാക്കാനാകില്ല. പ്രവാസികൾക്ക് അവർ കഴിയുന്ന രാജ്യങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ,നാട്ടിലെത്താൻ ആഗ്രഹമുള്ളവരെ ലോക്ഡൗൺ നീങ്ങിയ ശേഷം നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ തയ്യാറാണ്. കോവിഡ് വ്യാപനം തടയുന്നതിനാകണം നമ്മുടെ ആദ്യ പരിഗണന. ലോക്ഡൗൺ പൂർണ്ണമായും പാലിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിൽ എല്ലാവരുടെയും സഹകരണം ഈ ഘട്ടത്തിൽ അനിവാര്യമാണ്.
വി. മുരളീധരൻ, കേന്ദ്ര വിദേശകാര്യസഹമന്ത്രി