
ഹർഷദ്ലാൽ
മാഹി .അന്യസംസ്ഥാനത്തു നിന്നുമെത്തിയ ഡോക്ടറെ കോറന്റയിനിൽ പ്രവേശിപ്പിക്കാതെ, കൊറോണ ഡ്യൂട്ടിക്ക് നിയോഗിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റരോടാവശ്യപ്പെട്ടു. മാഹി രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളജിലെ അദ്ധ്യാപകനാണ് റെഡ് അലർട്ട് നിലനിൽക്കുമ്പോൾ, ലീവെടുത്ത് വയനാട്ടിൽ പോവുകയും, കഴിഞ്ഞ ദിവസം തിരിച്ചെത്തി നേരിട്ട് ഡ്യൂട്ടിയിൽ പ്രവേശിക്കുകയും ചെയ്തത്. ആദ്യമായി പുതുച്ചേരി സംസ്ഥാനത്ത് കൊറോണ സ്ഥിരികരിക്കപ്പെടുകയും, ഒരാൾ മരണപ്പെടുകയും, സമ്പർക്കത്തിലൂടെ പലർക്കും രോഗബാധയുണ്ടാകുകയും ചെയ്ത ചാലക്കര -ചെറുകല്ലായി പ്രദേശത്തിനിടയിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. മാഹി സർക്കാർ ആശുപത്രിയിലെ സംശയമുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പൊതു പ്രവർത്തകരുമെല്ലാം സ്വയം ക്വാറന്റയിനിൽ പ്രവേശിക്കുമ്പോഴാണ് മറുനാട്ടിൽ നിന്നെത്തിയ ഡോക്ടർ നേരിട്ട് ജോലിയിൽ പ്രവേശിച്ചതെന്ന് ജനശബ്ദം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.