ലോക്ക്ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/04/pm-Covidd-20.jpg?resize=780%2C470&ssl=1)
അഖിൽ ജെ എൽ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി മോദി. മേയ് മൂന്നിന് .
അവസാനിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.
യോഗത്തില്‍ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവര്‍ വൈറസ് ബാധിതമേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടെടുത്തു. വൈറസ് ബാധയുടെ തീവ്രതയനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാസംസ്ഥാനങ്ങളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച വിലയിരുത്തലും കോവിഡ് 19ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ചര്‍ച്ചചെയ്യലുമായിരുന്നു യോഗത്തിന്റെ അജണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നിവരും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നതോദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
മേഘാലയ മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചത്. ഗ്രീന്‍ സോണുകളില്‍ ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് വ്യാപനം തുടരന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിച്ചിരുന്നു
ഒമ്പത് മുഖ്യമന്ത്രിമാര്‍ക്കാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം, ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. മുഖ്യമന്ത്രിനേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചിരുന്നു.