![](https://i0.wp.com/santhigirinews.org/wp-content/uploads/2020/04/kottayam-.1587995479.jpg?resize=623%2C350&ssl=1)
രജിലേഷ് കെ.എം.
കോട്ടയം : കൊവിഡ് കേസുകളിൽ താരതമ്യേന സേഫ് സോണിലായിരുന്ന കോട്ടയത്ത് മൂന്നുദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത് 17 പേർക്ക്. ഗ്രീന്‍ സോണിലായിരുന്നതിനാല്‍ ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചിരുന്ന കോട്ടയത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ റെഡ് സോണിലേയ്ക്ക് മാറി. അതില്‍ തന്നെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ ഹോട്സ്പോട്ടാണ്.
അതേസമയം സംസ്ഥാനത്ത് നാലുജില്ലകളിൽ ആരും തന്നെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നിവയാണ് ഈ ജില്ലകള്‍. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നി പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് സംസ്ഥാനത്ത് പതിമൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇടുക്കി 4, കോട്ടയം 6, പാലക്കാട് മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. ഒരാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പരിശോധിച്ച് വരികയാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്.
ഇന്ന് രോഗമുക്തരായവരില്‍ ആറ് പേര്‍ കണ്ണൂര്‍, കോഴിക്കോട് 4, തിരുവനന്തപുരം, മലപ്പുറം ഒന്ന് വീതം ആളുകളാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 481 ആണ്. ഇതില്‍ 123 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.