റ്റി. ശശിമോഹന്‍
തിരുവനന്തപുരം : കേരളത്തിലേക്കുള്ള പ്രവാസികളുടെ മടങ്ങിവരവ് ആശങ്കളുടേയും അനശ്ചിതത്വത്തിന്റെയും നിഴലിലാണ്. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ഇപ്പോള്‍ പല വഴിയ്ക്കാണ്. ഇതിനിടെ രാഷ്ട്രീയ ലാക്കോടുകൂടി മുഖ്യമന്ത്രിയടക്കമുള്ള ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ‘വന്ദേ ഭാരത് ‘ ദൌത്യത്തിലൂടെ ഇന്ന് 347 പേര്‍ കൊച്ചിയിലും കോഴിക്കോടുമായി വിമാനമിറങ്ങും, തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം ഞായറാഴ്ചയും ചൊവ്വാഴ്ചയുമാണ് എത്തുക. ഇന്ന് എട്ടു വിമാനങ്ങളാണ് പ്രവാസികളേയും കൊണ്ട് ഇന്ത്യയിലെത്തുക.
പ്രവാസികളെ കേരളത്തിലേയ്ക്ക് വരാന്‍ അനുവദിയ്ക്കണം എന്ന് ആദ്യം മുറവിളി കൂട്ടിയത് പ്രതിപക്ഷമാണ് പിന്നെ ഈ വിലാപത്തില്‍ കേരള സര്‍ക്കാരും പങ്കുചേര്‍ന്നു. നല്ലകാര്യം വിദേശത്തു കഷ്ടപ്പെടുന്ന, നമ്മുടെ സഹോദരങ്ങളെ ‘സുരക്ഷിതമായി’ അവരവരുടെ നാട്ടിലും വീട്ടിലും എത്തിയ്ക്കേണ്ടതു തന്നെയാണ്.
വലിയ ആലോചനയൊന്നുമില്ലാതെ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ ഉന്നയിച്ച ആവശ്യത്തോട് കേന്ദ്രം ആദ്യമൊന്നും ഗൌരവത്തോടെയല്ല പ്രതികരിച്ചത്. ലക്ഷകണക്കിന് ആളുകളെ നാട്ടിലെത്തിയ്ക്കുക എന്നത് ശ്രമകരമായ കാര്യം. എങ്കിലും കേന്ദ്രത്തിനതു വലിയ പ്രയാസമുള്ളതായി തോന്നിയില്ല.
കാരണം മുമ്പ് രണ്ടു തവണയെങ്കിലും വിദേശരാജ്യങ്ങളിലെ യുദ്ധമുഖത്തു നിന്നും ലക്ഷകണക്കിന് ഇന്ത്യക്കാരെ സര്‍ക്കാര്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു- കുവൈറ്റില്‍ നിന്നും ഒമാനില്‍ നിന്നും ആണ്. ഇന്ത്യയിലെത്തിയവരെ ഒരു കുഴപ്പവുമില്ലാതെ വീടുകളില്‍ ചെന്നുപറ്റാനുള്ള സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ തീര്‍ത്തും വിഭിന്നവും പ്രതികൂലവുമാണ്. ഏതാണ്ട് നാലര ലക്ഷം വിദേശ മലയാളികളാണ് നാട്ടിലെത്താന്‍ താത്പര്യം പ്രകടിപ്പിച്ച് കാത്തിരിയ്ക്കുന്നത്. ഇതില്‍ 1.69 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മാത്രം. ഇതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ്ക്കേണ്ട ലക്ഷകണക്കിനു പേര്‍ വേറെയുമുണ്ട് കേന്ദ്രലിസ്റ്റില്‍.
കൊറോണ രോഗം പിടിമുറുക്കിയ ഗള്‍ഫ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഉടനെ ആളുകളെ നാട്ടില്‍ കൊണ്ടു വരേണ്ട എന്നു തന്നെയായിരുന്നു കേന്ദ്ര നിലപാട്. ഇത് നൂറുശതമാനം ശരിയായിരുന്നു എന്ന് കാണാം.
അതാത് ആളുകളെ ഇവിടെ കൊണ്ടിറക്കിയിരുന്നുവെങ്കില്‍ തബ് ലീഗ് സമ്മേഷനത്തില്‍ പങ്കെടുത്തവര്‍ കൊറോണ വ്യാപനം രാജ്യത്താകെ സമഗ്രമാക്കിയതിനേക്കാള്‍ ഗുരുതരമായ അവസ്ഥ – രോഗവ്യാപനം – ഉണ്ടാകുമായിരുന്നു.
ആളുകളെ കൊണ്ടുവരാന്‍ അവരെ മുന്‍കൂറായും നാട്ടിലെത്തിച്ച ശേഷവും പരിശോധിക്കാന്‍ നിര്‍ബന്ധത്തിനു ക്വറന്റൈന്‍ ഒരുക്കാന്‍ വീമാനത്താവളത്തില്‍ എത്തിയ രോഗമില്ലാത്തവരെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിയ്ക്കുന്നതെല്ലാം രാജ്യം സജ്ജമാക്കേണ്ടതുണ്ടായിരുന്നു.
ഒടുവില്‍ മെയ് 7 വ്യാഴാഴ്ച മുതല്‍ പ്രവാസികളെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്രം സന്നദ്ധമായി. ഈ തീരുമാനമെടുത്തതു മുതല്‍ കേരളത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നു. മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനങ്ങള്‍ പോലും അനൌദ്യേദികവും കേട്ടുകേള്‍വികളുമായ കാര്യങ്ങള്‍ കൊണ്ടു നിറഞ്ഞു. ഒടുവില്‍ മലയാളിയായ വിദേശകാര്യധനമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ വേണ്ടി വന്നു കാര്യങ്ങള്‍ക്ക് വ്യക്തത കൈവരാന്‍.
ആകെ 8000 പേരെയെ കൊണ്ടുവരുകയുള്ളൂ എന്നാതായിരുന്നു ആദ്യത്തെ അങ്കലാപ്പ്. അപേക്ഷിച്ച എല്ലാവരേയും തിരിച്ചു കൊണ്ടുവരും. ഒരു ദിവസം 800 പേരെ വെച്ച് – അതുകൊണ്ട് എല്ലാവരേയും എത്തിക്കാന്‍ സമയമെടുക്കും.
കണ്ണൂര്‍ വിമാനത്താവളത്തിലൂടെ ആരേയും കൊണ്ടു വരുന്നില്ല. കണ്ണൂരിനെ തഴഞ്ഞു എന്ന മറ്റൊരു ആരോപണം കണ്ടു. കേരളത്തിലെ നാല് അന്താരാഷ്ട്ര വീമാനത്താവളങ്ങളിലും പ്രവാസികളെ എത്തിക്കുമെന്ന് കേന്ദ്രം വ്യാക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ കേവലം ഒരു വിമാനത്താവളത്തിലൂടെ മാത്രമാണു പ്രവാസികളെത്തുന്നതെങ്കില്‍ കേരളത്തില്‍ നാല് വിമാനത്താവളങ്ങളിലൂടെയും എത്തും.
കേരളത്തിന്റെ മുന്‍ഗണന പട്ടിക കേന്ദ്രം ചവറ്റുകുട്ടയിലെറിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സങ്കടപ്പെട്ടു. എന്നാല്‍ കേന്ദ്രത്തിന്റെ മുന്‍ഗണനാപട്ടികയില്‍ കേന്ദ്രത്തിന്റെ ഏതു നിര്‍ദ്ദേശങ്ങളും, നാട്ടില്‍ വരുന്നവരുടെ ബന്ധുക്കള്‍ എന്നൊരു വിഭാഗം കൂട്ടിച്ചേര്‍ത്തു കേന്ദ്രം പട്ടിക വിപുലമാക്കുകയായിരുന്നു ചെയ്തത്.
ഇതിനിടെ ചിലര്‍ കപ്പലില്‍ ആളെ അയയ്ക്കുന്നതിനെ ചോദ്യം ചെയ്തു. മൂന്ന് ദിവസം ഇരുന്നു യാത്ര ചെയ്യണമെന്നും ഇതില്‍ തൊഴിലാളികളാണ് ഏറെയും ഉണ്ടാവുക എന്നതുമായിരുന്നു ആരോപണം. എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തുകയാണ് പ്രധാനം. എങ്ങനെ വരുന്നു എന്നത് വലിയൊരു പ്രശ്നമാക്കി ഉയര്‍ത്തേണ്ടതുണ്ടോ പ്രത്യേകിച്ചും നാവികസേനയുടെ സുരക്ഷിതമായ കപ്പലുകളിലാണ് അവരരുടെ തിരിച്ചു വരവ് എന്നിരിയ്ക്കെ.
ഭീകരവും ഭീഷണവുമായ കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ സുരക്ഷാനടപടികള്‍ കൊക്കൊള്ളേണ്ടതുണ്ട്. ഇന്ന് കേന്ദ്രവും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചും (ഐ.സി.എം.ആര്‍) നല്‍കുന്ന മാനദണ്ഡങ്ങള്‍ പാലിയ്ക്കുക എന്ന് വാക്യം മാത്രമേ കേരളവും മറ്റു സംസ്ഥാനങ്ങളും ചെയ്യേണ്ടതുള്ളൂ.
ഈ ഘട്ടത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതും കേന്ദ്രത്തെ പിണക്കാന്‍ ശ്രമിക്കുന്നതും നല്ലതല്ല. ഇടയ്ക്ക് വഴി തെറ്റി പോയപ്പോള്‍ കേന്ദ്രം കേരളത്തെ ശാസിച്ചു എങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മികച്ച് സംസ്ഥാനമാണ് കേരളം എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പ്രവാസികളുടെ പരിശേധന ക്വറന്റൈന്‍ എന്നിവയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. പരിശോധന നടത്താതെയാണ് കേന്ദ്രം പ്രവാസികളെ കൊണ്ടുവരാന്‍ പോകുന്നത് എന്ന ആരോപണം എല്ലാവരിലും ആശങ്ക ഉണര്‍ത്തിയിരുന്നു.
എന്നാല്‍ കേന്ദ്രത്തിന്റെ വിലക്കു കാര്യമാക്കാതെ വി മുരളീധരന്‍ ഈ ആരോപണവും പുച്ഛിച്ചു തള്ളി. വിദേശത്തു നിന്ന് പുറപ്പെടും മുമ്പ് പരിശോധന നടത്തും നാട്ടിലെത്തിയാല്‍ അവര്‍ ഒരുക്കുന്ന ക്വറന്റൈന്‍ സംവിധാനങ്ങളില്‍ താമസിക്കും. രോഗബാധയില്ലെന്ന് ഉറപ്പിച്ചാല്‍ വീട്ടില്‍ പോകാം. അവിടേയും വേണം ക്വറന്റൈന്‍. ഇതാണ് കേന്ദ്രത്തിന്റെ നിലപാട്.
പ്രവാസികളെ ഏഴു ദിവസം മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം എത്രമാത്രം സുഭദ്രമാണ് എന്ന് സംശയിക്കണം- പ്രത്യേകിച്ചു കോവിഡ് വൈറസിന്റെ ‘ഇന്‍ക്യുബേഷന്‍’ പലരിലും പലതരത്തിലുള്ളതായതുകൊണ്ട് ചുരുങ്ങിയതു 14 ദിവസം എന്ന തീരുമാനത്തില്‍ കേന്ദ്രവും എത്തിയിട്ടുണ്ട്. പിന്നീടൊരാഴ്ച വീട്ടിലും ക്വറന്‍റൈന്‍ വേണ്ടി വരും.
പക്ഷേ ഇതൊക്കെ അനുസരിയ്ക്കാന്‍ എത്ര പ്രവാസികള്‍ തയ്യാറാവും? ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് ക്വാറന്റൈന്‍ മറികടക്കുന്നവര്‍ ഏറെയുണ്ടാവും. ഇത് സംസ്ഥാനത്തിനു വലിയ വെല്ലുവിളിയായിരിക്കും. പ്രവാസികളെ സ്വീകരിക്കാന്‍ സുസജ്ജമാണെന്ന് ആവര്‍ത്തിമ്പോഴും ഫലപ്രദമായി അവരെ വിളിക്കുന്നതില്‍ വിജയിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
നാട്ടിലെത്തയാല്‍ പ്രവാസികളുടെ നിലപാട് മാറുമോ എന്നാണ് ആശങ്ക. മാറിയാല്‍ നാം വീണ്ടുമൊരു ദീര്‍ഘ അടച്ചില്‍ കാലത്തേയ്ക്കു കൂടി പോകേണ്ടി വരും, ഭക്ഷണവും അവശ്യ സാധനങ്ങളും കിട്ടാതാവും. തൊഴിലെടുത്തു ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാവും. ശമ്പളമുടക്കം തുടര്‍ക്കഥയാവും.
പ്രവാസി യാത്രക്കാരെ വിമാനത്തിനകത്തും പരിശോധിക്കുമെന്നും വേണ്ടിവന്നാല്‍ ക്വറന്റൈന്‍ ചെയ്യുമെന്നും കേന്ദ്രം ഉറപ്പു് പറയുന്നുണ്ട്.
ഇനി ചെയ്യേണ്ടത് സംസ്ഥാനമാണ്. സംസ്ഥാനത്ത് ദിവസം പരമാവധി 800 പേരാണെത്തുന്നത്. 45000 പേരെ പരിശോധിക്കാനുള്ള കിറ്റ് കേരളത്തിനുണ്ട്. അതുകൊണ്ട് പരിശോധന വലിയ ബുദ്ധിമുട്ടാവില്ല.
എന്നാല്‍ ക്വറന്റൈന്‍ കേന്ദ്രങ്ങളിലെ അവരുടെ കാര്യങ്ങള്‍ പ്രവാസികളെ ചൊടിപ്പിക്കും. വെള്ളം ശുചിത്വസൌകര്യങ്ങള്‍ എന്നിവ സംസ്ഥാനം എത്ര മികച്ചതു നല്‍കിയാലും പരാതിയുണ്ടായേക്കാം.
മെയ് 17 നു ശേഷം വീണ്ടുമൊരു വലിയ മഴക്കാലം ചിലപ്പോള്‍ ചെറു പ്രളയം എന്നിവയൊക്കെ ഉണ്ടാവാം. പല ക്വറന്റൈന്‍ പ്രദേശങ്ങള്‍ക്കും ഇതൊരു ഭീഷണിയാണ് അവിടെ വെള്ളം കയറിയാല്‍ ചിലരുടെ ക്വറന്റൈന്‍ സംവിധാനങ്ങള്‍ താറുമാറാവും.
ഇതിനിടെ കേരളം വീണ്ടും ഡെങ്കി, എലിപ്പനി, പക്ഷിപ്പനി എന്നിവയുടെ പ്രധാന കേന്ദ്രമായി മാറും എന്നൊരു മുന്നറിയിപ്പുമുണ്ട്. ഇക്കാര്യം മുന്നൊരുക്ക സമയത്ത് സജീവമായി പരിഗണിക്കേണ്ടതുണ്ട്.
കൊറോണ കാലത്ത് കേന്ദ്രവും സംസ്ഥാനവും ഇല്ല. ബി.ജെ.പിയും കോണ്‍ഗ്രസും, സി.പി.എം ഇല്ല. ജനങ്ങളുെ അവരെ സേവിക്കുന്ന ഭരണകര്‍ത്താക്കളും മാത്രം. ഈ നിലയ്ക്കു ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ പ്രവാസികളുെ വരവ് നമുക്ക് പ്രയാസമാവില്ല. ഒരു തരത്തിലും താന്‍ മൂലം കുഴപ്പങ്ങള്‍ ഉണ്ടാവരുതെന്ന് തിരിച്ചു വന്ന ഒരോരുത്തരും ചിന്തിക്കുകയും വേണം.