രജിലേഷ് കേരിമഠത്തില്‍
ബിജപൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഭര്‍ത്താവിനെ നാലു ദിവസം കാട്ടിലൂടെ നടന്ന് സങ്കേതത്തില്‍ എത്തി ഭാര്യ മോചിപ്പിച്ചു. ഛത്തീസ് ഗഡില്‍ നടന്ന സംഭവത്തില്‍ സുനിതാ കട്ടാം എന്ന യുവതിയാണ് ഈ സാഹസീക പ്രവര്‍ത്തി നടത്തിയത്. കൊടും കാട്ടിലൂടെ നാലു ദിവസത്തോളം നടന്ന് തട്ടിക്കൊണ്ടു പോയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തി അവരുമായി സംസാരിച്ചായിരുന്നു ഭര്‍ത്താവിനെ മോചിപ്പിച്ചത്.
എന്തിനായിരുന്നു ഇത്രയൂം വലിയ സാഹസം കാട്ടിയത് എന്ന ചോദ്യത്തിന് സങ്കടപ്പെട്ട് ഇരിക്കാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇവരുടെ മറുപടി. ബീജാപ്പൂര്‍ ഭോപ്പാല്‍ പട്ടണം പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു 48 കാരനായ സന്തോഷ് കട്ടാം. മെയ് ആദ്യ ആഴ്ച ഗൊറാനാ ഗ്രാമത്തില്‍ നിന്നുമായിരുന്നു ഇയാളെ തട്ടിക്കൊണ്ടു പോയത്. മെയ് നാലിന് പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആള്‍ പിന്നെ തിരിച്ചുവന്നില്ല. സാധാരണഗതിയില്‍ എവിടെയെങ്കിലൂം പോയാല്‍ പറയുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ ആദ്യം വിഷമിച്ചില്ല. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ഭര്‍ത്താവിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി എന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി.
എന്നാല്‍ ഭീതിയോടെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ സുനിത ആദ്യം വാര്‍ത്ത ശരിയാണെന്ന് ഉറപ്പ് വരുത്തി. അതിന് ശേഷം വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പിന്നീട് ചില പരിചയക്കാരുമായി എത്തി അന്വേഷണം നടത്തി. കൂടുതല്‍ ചിന്തിച്ചിട്ട് കാര്യമില്ല ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സുനിത തീരുമാനിച്ചു. സ്വന്തം കുടുംബം താമസിക്കുന്നത് മാവോയിസ്റ്റുകളുടെ കേന്ദ്രമായ സുക്മയ്ക്ക് സമീപമുള്ള ജാഗര്‍ഗുണ്ട ഏരിയയിലാണ്. അതുകൊണ്ടു തന്നെ സുനിതയ്ക്ക് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം അപരിചിതമല്ല.
മെയ് 6 ന് 14 വയസ്സുള്ള മകള്‍, ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍, ചില ഗ്രാമണീര്‍ എന്നിവര്‍ക്കൊപ്പം ഭര്‍ത്താവിനെ തേടി സുനിത കാടു കയറി. മറ്റു രണ്ടു മക്കളെ ബീജാപൂര്‍ പോലീസ് ലൈനിലുള്ള മുത്തശ്ശിയുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. ആദ്യം മോട്ടോര്‍ ബൈക്കിലും പിന്നീട് കാല്‍നടയായും നാലു ദിവസങ്ങളോളം നടന്നാണ് മാവോയിസ്റ്റുകളുടെ കേന്ദ്രത്തിലെത്തിയത്. പിറ്റേന്ന് സന്തോഷിന്റെ വിധി തീരുമാനിക്കാന്‍ നാട്ടുക്കൂട്ടം ചേരാനിരിക്കെ സുനിത ഭര്‍ത്താവിനെ ആറു ദിവസത്തിനിടയില്‍ ആദ്യമായി കണ്ടു.
സുനിതയ്ക്കും ഗ്രാമീണര്‍ക്കും സന്തോഷിനെ വിട്ടയയ്ക്കാന്‍ മാവോയിസ്റ്റുകളുമായി ഏറെ നേരം സംസാരിക്കേണ്ടി വന്നു. ഒടുവില്‍ സുനിതയുടെ അപേക്ഷ സ്വീകരിച്ച മാവോയിസ്റ്റുകള്‍ സന്തോഷിനെ മോചിപ്പിക്കുകയും കൂട്ടത്തില്‍ വിടാന്‍ അനുവദിക്കുകയും ചെയ്തു. ഇനിയും പോലീസില്‍ കണ്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയാണ് ഭാര്യയ്‌ക്കൊപ്പം സന്തോഷിനെ മോചിപ്പിച്ച് വിട്ടത്. കൊടും കാട്ടിലെ മാവോയിസ്റ്റ് താവളത്തിലേക്ക് പോകാന്‍ എങ്ങിനെ ധൈര്യം കിട്ടി എന്ന ചോദ്യത്തിന് ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിനെ സുരക്ഷിതമാക്കാന്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു മറുപടി.
തട്ടിക്കൊണ്ടു പോകലിന് ഇരയായി എന്ന വിവരം കിട്ടിയപ്പോള്‍ തന്നെ വിവിധ സോഴ്‌സുകള്‍ വഴി ഇയാളെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരുന്നെന്നാണ് പോലീസ് മേധാവി പറഞ്ഞത്. മാവോയിസ്റ്റുകള്‍ അദ്ദേഹത്തെ ഉപദ്രവിച്ചിട്ടില്ല എന്ന് ഉറപ്പാക്കിയ ശേഷം ഓപ്പറേഷന്‍ തുടങ്ങാനിരിക്കുകയായിരുന്നു എന്നും പറഞ്ഞു. എന്നാല്‍ അതിനിടയില്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെ മോചിപ്പിച്ചെന്നും പറഞ്ഞു. മെയ് 11 ന് ബീജാപൂരില്‍ തിരിച്ചെത്തിയ സന്തോഷിന് വൈദ്യ പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയും പോലീസ് ചെയ്തു.