കാൻബറ : ഓസ്ട്രേലിയയുടെ പുതിയ വിദ്യഭ്യാസ നയം ഇന്ത്യൻ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഓസ്ട്രേലിയൻ ഔദ്യോഗികവൃത്തങ്ങള്‍. കൊറോണയ്ക്ക് ശേഷം രാജ്യത്തേക്ക് ക്രമാതീതമായ രീതിയില്‍ കുടിയേറ്റം വര്‍ദ്ധിച്ചതിന് പിന്നാലെയാണ് പുതിയ മൈഗ്രേഷൻ സ്ട്രാറ്റജി രൂപപ്പെടുത്തിയതെന്നും, ഇത് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. ഓസ്ട്രേലിയ–ഇന്ത്യ സാമ്പത്തിക സഹകരണം, വ്യാപാര കരാറിലെ നിബന്ധനകള്‍ എന്നിവ പ്രകാരം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിബന്ധനകള്‍ പുതിയ മൈഗ്രേഷൻ സ്ട്രാറ്റജി പ്രകാരം പാലിക്കപ്പെടും. അതായത് താത്കാലിക ഗ്രാജ്വേറ്റ് വിസ പ്രകാരം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷവും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കാൻ മൂന്ന് വര്‍ഷവും പിഎച്ച്ഡി പൂര്‍ത്തിയാക്കാൻ നാല് വര്‍ഷവും എന്ന യോഗ്യത തുടരും.ഡിപ്ലോമ പൂര്ത്താക്കിയാല് 18 മാസം വരെ ഇവിടെ തുടരാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിസാ അപേക്ഷ വ്യാജമാണെന്ന് തോന്നുന്ന സാഹചര്യത്തില്‍ മാത്രമേ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകൂ. ഇതിനു പുറമേ ഇംഗ്ലീഷ് ഭാഷയുടെ അഭിരുചി പരിശോധനകളുടെ ഭാഗമായി ചില പരിശോധനകള്കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സത്യസന്ധമായി ബിരുദം ആഗ്രഹിക്കുന്ന വിദ്യര്‍ത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കില്ല. ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ ആശങ്കപെടേണ്ട സാഹചര്യമില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പ നല്‍കിയിരിക്കുകയാണ്. പുതിയ നയം കഴിവുള്ള തൊഴിലാളികളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും, ഡ്രൈവര്‍മാര്‍, ഹെവി മെഷീൻ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.