പ്രജീഷ് വള്ള്യായി
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഓരോ മേഖലയും നേരിടുന്നത്. തിരുവിതാംകൂര്‍ ദേവസം ബോര്‍ഡും ലോക്ക് ഡൌണിനെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ദേവസം ബോര്‍ഡ്.
നിലവിളക്കുകളുടെയും ഓട്ടുപാത്രങ്ങളുടെയും ലേലത്തിലൂടെ വന്‍ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ഭാരവാഹികളുടെ പ്രതീക്ഷ. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് എന്നീ ക്ഷേത്രങ്ങളില്‍ പാത്രങ്ങളും നിലവിളക്കുകളും ധാരാളമാണ്. ഊട്ടുപുരകളിലും മറ്റുമായി കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസം ബോര്‍ഡിനു തലവേദനയാണ് എന്നതാണ് മറ്റൊരു വാസ്തവം.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ബോര്‍ഡിന്‍റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍ നിന്നുമാണ് ഇവ ശേഖരിക്കുന്നത്. എന്നാല്‍, ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന പത്രങ്ങളും നിലവിളക്കുകളും ഇതില്‍ ഉള്‍പ്പെടില്ല. നിലവില്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സാമ്പത്തികം പ്രതിസന്ധിയെ നേരിടുകയാണ് ദേവസം ബോര്‍ഡ്.