ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും. പദ്ധതിയ്ക്ക് ഉടുമ്പൻചോല താലൂക്കിൽ തുടക്കം കുറിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ‘റേഷൻ റൈറ്റ് കാർഡ് പദ്ധതി’ ഉടുമ്പൻചോല താലൂക്കിലെ കുംഭപാറയിൽ ആണ് തുടക്കമിട്ടത്. സംസ്ഥാന പൊതുവിതരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തെ റേഷൻ കാർഡിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്കാണ് റൈറ്റ് കാർഡ് പദ്ധതിയിലൂടെ ഭക്ഷ്യഉൽപ്പങ്ങൾ ലഭ്യമാകുക. ഒരു തൊഴിലാളിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്. റൈറ്റ് കാർഡ് ലഭിച്ച തൊഴിലാളികൾക്ക് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്നും മാസത്തിൽ ഒരിക്കൽ സൗജന്യ ഭക്ഷ്യ ധ്യാനങ്ങൾ ലഭിക്കും.
അതിഥി തൊഴിലാളികൾ നിരവധിയുള്ള തോട്ടം മേഖലകൾ കേന്ദ്രീകരിച്ചാണ് ആദ്യം പദ്ധതികൾ നടപ്പിലാക്കുന്നതും, റൈറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതും. ഇതിന്റെ ഭാഗമായാണ് രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുംഭപാറ പ്രദേശത്തെ അതിഥി തൊഴിലാളികൾക്ക് റൈറ്റ് കാർഡുകൾ വിതരണം ചെയ്‌തത്. കാർഡുകൾ ലഭിച്ച തൊഴിലാളികൾക്ക് ഈ മാസം മുതൽ റേഷൻ ലഭ്യമാകും.
സൗജന്യ റേഷൻ വിതരണ പദ്ധതിയിൽ സന്തോഷമുണ്ട് എന്ന് അതിഥി തൊഴിലാളികൾ പറഞ്ഞു. കുംഭപാറയിൽ നടന്ന റൈറ്റ് കാർഡ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ വിമല ദേവി മോഹനൻ നിർവഹിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ റിച്ചാഡ് ജോസഫ് ,റേഷൻ ഇൻസ്‌പെക്ടർമാരായ അമ്പിളി ശുഭ, പി ആർ അജീഷ്, മനോജ് പി മാത്യു , ആർ ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.