വി.എം.സുരേഷ് കുമാർ വടകര
വടകര : മണിയൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കരുവഞ്ചേരി ചരളുംപുറത്ത് മത്സ്യക്കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ നിലയില്‍. വിഷം കലക്കിയതാണെന്നു കരുതുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
ചൊവ്വാപ്പുഴയോട് ചേര്‍ന്ന ചരളുംപുറത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 50 സെന്‍റിലെ കുളത്തിലാണ് മത്സ്യകൃഷി തുടങ്ങിയത്. പതിനായിരത്തില്‍പരം കരിമീന്‍, മാലാന്‍, പൂമീന്‍ എന്നീ ഇനത്തില്‍പ്പെട്ട മൂന്നു മാസം പ്രായമായ കുഞ്ഞുങ്ങളുണ്ട്. ഇവയാണ് ചത്തുപൊന്തിയിരിക്കുന്നത്. 10 ലക്ഷം രൂപ മുടക്കിയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ മാര്‍ച്ചില്‍ കൃഷി തുടങ്ങിയത്. സുനീഷ് പിടി, രാഗേഷ്, ഭഗീഷ്, നവീന്‍, ചിന്‍ജിത്ത്, രമ്യ റോസ്, അവന്തിക, ഷിബു, രജീഷ് തുടങ്ങിയവരാണ് മത്സ്യക്കൃഷിക്ക് നേതൃത്വം നല്‍കുന്നത്. സ്വയംതൊഴില്‍ സംരംഭമെന്ന നിലയില്‍ തുടങ്ങിയ മത്സ്യകൃഷിയില്‍ ഏറെ പ്രതീക്ഷയായിരുന്നു ഇവര്‍ക്ക്. ഇതാണ് നശിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു.