മൂട്ട; പൊറുതിമുട്ടി പാരിസ്
പാരിസ്: അടുത്ത വര്‍ഷത്തെ ഒളിമ്പിക്സിന് ഒരുങ്ങുന്ന ഫ്രാൻസ് തലസ്ഥാനമായ പാരിസ് മൂട്ടപ്പേടിയില്. പൊതുഗതാഗത സംവിധാനങ്ങളിലും സിനിമാശാലകളിലും ആശുപത്രികളിലുമെല്ലാം വിലസുന്ന മൂട്ടകള്‍ക്കെതിരെ യോജിച്ച പോരാട്ടം ആരംഭിക്കുകയാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പാരിസ് മെട്രോ, അതിവേഗ ട്രെയിനുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ മൂട്ടയുടെ സാന്നിധ്യം യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
മൂട്ടയെ തുരത്താൻ അടിയന്തരമായി കര്‍മപദ്ധതി തയാറാക്കേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗോയര്‍ പ്രധാനമന്ത്രി എലിസബത്ത് ബോണിന് അയച്ച കത്തില്‍ പറഞ്ഞു. സിനിമ തിയറ്ററുകളില്‍ നിന്നുള്ള അസഹ്യമായ മൂട്ടകടി വിവരം ജനം ‘എക്സി’ല്‍ ഉള്‍പ്പെടെ പങ്കുവെച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. നേരത്തേ ഫ്രാൻസില്‍ മൂട്ടശല്യം ഉണ്ടായിരുന്നെങ്കിലും 1950കളില്‍ ഇവയെ ഉന്മൂലനം ചെയ്തതായി കണക്കാക്കിയിരുന്നു. എന്നാല്‍, 2017ല്‍ വീണ്ടും വ്യാപക പരാതികള്‍ വന്നുതുടങ്ങി. ടൂറിസ്റ്റുകളുടെ വര്‍ധന, കീടനാശിനികള്‍ക്കെതിരെ മൂട്ടകള്‍ ആര്‍ജിച്ച പ്രതിരോധം എന്നിവയാണ് വീണ്ടും ഇവ പെരുകാൻ കാരണമായി പറയുന്നത്.