നാട്ടിലെത്താന്‍ സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ ആതിരയുടെ ഭര്‍ത്താവ് മരിച്ചു
അഖിൽ ജെ എൽ
ദുബായ്: ലോക്ക്ഡൗണ്‍ ഡൗണ്‍ കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭര്‍ത്താവ് നിതിന്‍ (28) മരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെ മരിച്ചുവെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാസം മുമ്ബ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനത്തില്‍ മെയ് ഏഴിന് ആതിര നാട്ടിലെത്തിയിരുന്നു. നിതിന്‍ ഗള്‍ഫില്‍ തുടരുകയായിരുന്നു.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ഹൃദ് രോഗത്തിനും ചികിത്സയിലായിരുന്നു നിതിനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുബായിലെ ഒരു കമ്പിനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന നിതിന് ജൂണ്‍ രണ്ടിനാണ് 28 വയസ്സ് തികഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ജൂലൈ ആദ്യവാരമാണ് പ്രസവത്തിനായി നാട്ടിലെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആതിര (27) സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയില്‍ ആതിരയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല.
ആതിര ഏഴ് മാസം ഗര്‍ഭിണിയാണ്. വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് വൈകുന്നത് മൂലം തനിക്ക് പ്രസവത്തിനായി നാട്ടിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയില്ലെന്ന് ആതിര പറഞ്ഞിരുന്നു. ദുബായില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നിതിന്‍.