യുഎസിൽ വീണ്ടും അരുംകൊല; ആളിക്കത്തി പ്രതിഷേധം
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/06/4-21.jpg?resize=311%2C162&ssl=1)
വാഷിങ്ടൻ : യുഎസിൽ തുടരുന്ന വംശീയവിരുദ്ധ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിയേറ്റു യുവാവ് കൊല്ലപ്പെട്ടു. കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ഉദ്യോഗസ്ഥൻ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭം ഇതോടെ കൂടുതൽ കലുഷിതമായി.
യുഎസ് സംസ്ഥാനമായ അറ്റ്ലാന്റയിൽ വെൻഡീസ് റസ്റ്ററന്റിനു മുന്നിൽ റേയ്ഷാർഡ് ബ്രൂക്‌സ് (27) എന്ന കറുത്ത വർഗക്കാരനെ ശനിയാഴ്ച രാത്രിയാണു പൊലീസ് വെടിവച്ചു കൊന്നത്. ഇതേത്തുടർന്നു പ്രതിഷേധക്കാർ റസ്റ്ററന്റിനു തീയിട്ടു. സംഭവത്തിനു പിന്നാലെ അറ്റ്ലാന്റ പൊലീസ് മേധാവി എറിക ഷീൽഡ്സ് സ്ഥാനമൊഴിഞ്ഞു. വെടിയുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗാരെറ്റ് റോൾഫിനെ പിരിച്ചുവിട്ടു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ക്രമസമാധാനച്ചുമതലയിൽ നിന്നു നീക്കി.
വെൻഡീസ് റസ്റ്ററന്റിനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ ഉറങ്ങുകയായിരുന്ന ബ്രൂക്സിനെ അവിടെ നിന്നു മാറ്റാനാണ് പൊലീസ് എത്തിയത്. അറസ്റ്റ് ഒഴിവാക്കാൻ ഓടിയ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നു. പൊലീസ് മേധാവി രാജിവയ്ക്കണമെന്ന് അറ്റ്ലാന്റ മേയർ ആവശ്യപ്പെട്ടിരുന്നു.