IndiaLatest

അതിര്‍ത്തി മാത്രമല്ല ചൈനയുടെ ലക്ഷ്യം

“Manju”

 

ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്നങ്ങൾക്കു പിന്നിലെ യഥാർഥ കാരണമെന്ത്? അതിർത്തി മാത്രമല്ല ചൈനയുടെ പ്രശ്നമെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. കോവിഡ്–19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ചൈന മറച്ചുവച്ചെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും പല രാജ്യങ്ങളും ഉന്നയിക്കുന്നതും ചൈനയെ ബാധിച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) അധികാരത്തിലേറിയ 1949 മുതൽ ഇന്നുവരെ നേരിട്ടതിൽ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

രാജ്യത്തിന്റെ ദേശീയത അപകടത്തിലാണെന്ന വികാരം ഉയര്‍ത്തിവിട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടാനുള്ള ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകടമാകുന്നതെന്നാണു വിലയിരുത്തല്‍. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചതും ചൈനയെ ചൊടിപ്പിച്ചിരുന്നു.

രാഷ്ട്രീയപരമായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അപ്രമാദിത്തത്തിന് പ്രശ്നങ്ങളില്ല. എന്നാൽ പാർട്ടിക്കും അതിനെ നയിക്കുന്ന ചിൻപിങ്ങിനും മേയ് 22ന് നടന്ന നാഷനൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി), അതിനൊപ്പം ചേർന്ന ചൈനീസ് പീപ്പിൾസ് കൺസുലേറ്റീവ് കോൺഫറൻസ് എന്നിവയിൽ വിമർശനം നേരിട്ടെന്നാണു സൂചന. മഹാമാരിയെ കൈകാര്യം ചെയ്തതിലെ പോരായ്മയും സാമ്പത്തിക പ്രതിസന്ധിയും ചർച്ച ചെയ്യാനാണു യോഗം ചേർന്നത്. ഇരുമ്പ് കൈ ഉപയോഗിച്ച് രാജ്യത്തുയർന്ന പ്രതിഷേധങ്ങൾ മറികടക്കാൻ ചിൻപിങ്ങിനാകും, എന്നാൽ ബെയ്ജിങ്ങിനെ അലട്ടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. കൂടാതെ, വിദേശരാജ്യങ്ങൾക്കിടയിൽ ചൈനയോടുള്ള എതിർപ്പ് കൂടിവരുന്നുമുണ്ട്.
അടുത്ത പഞ്ചവൽസര പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്യാനാണ് എൻപിസി കൂടിയതെങ്കിലും മഹമാരിയെക്കുറിച്ച് ആഭ്യന്തരമായും രാജ്യാന്തരപരമായും ഉയർന്ന വിഷയങ്ങൾക്കു മറുപടി പറയാൻ ചിൻപിങ്ങിന് ഒരു വേദി കൂടിയാണ് ലഭിച്ചത്. ഇത് സ്വന്തം പൗരന്മാർക്ക് ശക്തമായ സന്ദേശം നൽകാനും രാജ്യാന്തര സമൂഹത്തിനു പരസ്യമായ വെല്ലുവിളി സന്ദേശം നൽകാനും ഉദ്ദേശിച്ചിരുന്നുവെന്നാണു വ്യക്തമാകുന്നത്. മറ്റു രാജ്യങ്ങളോടു ചൈനീസ് ജനതയ്ക്കുള്ള ഭീതി മുതലെടുക്കാനുള്ള ചിൻപിങ്ങിന്റെ നീക്കമായും ഇതു വിലയിരുത്തപ്പെടുന്നുണ്ട്.
വുഹാനിൽ ഉദ്ഭവിച്ച കൊറോണ വൈറസ് കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെന്ന വിമർശനം ചൈനയ്ക്കുനേരെ ഉയരുമ്പോൾ നിശബ്ദമായി ഇന്ത്യ അത് ഉപയോഗപ്പെടുത്തുകയാണെന്നും ചൈന വിശ്വസിക്കുന്നു. ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും കമ്പനികളെ അവിടുന്നു പിൻവലിക്കണമെന്നുമുള്ള തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയ്ക്കു പകരം ഇന്ത്യയിൽ നിക്ഷേപം നടത്തണം, ഫാക്ടറികൾ സ്ഥാപിക്കണം എന്നിങ്ങനെയുള്ള വാദങ്ങളും ഉയരുന്നു. ഈ സമയം യഥാർഥ നിയന്ത്രണ രേഖയിൽ തന്ത്രപ്രധാനമായ ഇടപെടലുകള്‍ നടത്തിയാൽ ഒരേസമയം ദേശീയത വളർത്തി സ്വന്തം ജനങ്ങളെ ഒരുമിപ്പിക്കാനും വിദേശ ശക്തികളെയും അവരെ പിന്താങ്ങുന്നവരെയും ഒരു പാഠം പഠിപ്പിക്കാനുമാണു ചൈന ലക്ഷ്യമിടുന്നത്. ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിനെ ഉപയോഗിച്ച് ഇന്ത്യയാണു സിക്കിമ്മിലും ലഡാക്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന തരത്തിൽ വാർത്ത സ്വന്തം പൗരന്മാർക്കിടയിൽ പ്രചരിപ്പിക്കുകയാണു ചൈന

Related Articles

Back to top button