ആഗോള ഡിജിറ്റൽ ചരിത്രത്തിലെ ഏറ്റവും വലിയൊരു യുദ്ധത്തിനാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപണിയാണ് ചൈനീസ് കമ്പനികള്‍ക്ക് വൻ തിരിച്ചടി നൽകിയിരിക്കുന്നത്. ചൈനയുമായി ലിങ്കുചെയ്തിട്ടുള്ള 59 സ്മാർട് ഫോൺ ആപ്ലിക്കേഷനുകളാണ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി നിരോധിച്ചിരിക്കുന്നത്.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ചൈനീസ് ആപ്പുകൾ നിരീക്ഷിച്ച് റിപ്പോർട്ട് നൽകിയത്. ഇതുപ്രകാരമാണ് ആപ്പുകൾ നിരോധിച്ചതായി ഉത്തരവിറക്കിയത്. ചൈനയുമായി ലിങ്കുകളുള്ള 59 ഓളം അപ്ലിക്കേഷനുകൾ സുരക്ഷിതമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ലാത്തതായും വലിയ അളവിൽ ഡേറ്റ എക്സ്ട്രാക്റ്റുചെയ്ത് രാജ്യത്ത് നിന്ന് അയയ്ക്കുന്നതിലും ആശങ്കയുണ്ടെന്ന് ഉപയോക്താക്കളും രഹസ്യാന്വേഷണ ഏജൻസികളും നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്നും തടയണമെന്നും ഉപയോക്താക്കൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് തടയാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശുപാർശയെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും പിന്തുണച്ചിരുന്നു. വിഡിയോ കോളിങ് ആപ്ലിക്കേഷൻ സൂം, ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയർഇറ്റ് എന്നിവ ഒഴിവാക്കേണ്ട ആപ്ലിക്കേഷനുകളുടെ നീണ്ട പട്ടികയിൽ ഉൾപ്പെടുന്നു. ഈ ആപ്ലിക്കേഷനുകൾ തടയാനുള്ള ശുപാർശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നാണ് വന്നിരിക്കുന്നത്. മാത്രമല്ല അവ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും റിപ്പോർട്ടുകളുണ്ട്