കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ചിലന്തി വലകൾ
കാൻബെറ: കിലോമീറ്ററുകളോളം പടർന്നു കിടക്കുന്ന ചിലന്തി വലയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഓസ്‌ട്രേലിയയിലെ കിഴക്കൻ വിക്ടോറിയയിലാണ് സംഭവം. പുതപ്പു പോലെ വ്യാപിച്ചു കിടക്കുന്ന ചിലന്തിവലയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുകയാണ്. കാറ്റടിക്കുമ്പോൾ തിരമാലകൾ പോലെ ഇവ ചലിക്കുകയും ചെയ്യുന്നുണ്ട്.
അടുത്തിടെ പ്രദേശത്ത് ദിവസങ്ങളോളം നീണ്ടുനിന്നിരുന്ന പെരുമഴ പെയ്തിരുന്നു. കനത്ത മഴയിൽ പ്രദേശം മുഴുവനും വെള്ളത്തിനടിയിലായി. വെളളം പൊങ്ങിയതോടെ ചിലന്തികളുടെ നിലനിൽപും പ്രതിസന്ധിയിലായി. ഒഴുകിവരുന്ന വെള്ളത്തിൽ നിന്നും രക്ഷനേടാനായി ഇവ ഉയരമുള്ള സ്ഥലങ്ങളിലേക്കും മരത്തിലേക്കും കയറി അവിടെ സുരക്ഷിതത്വം ഒരുക്കുകയായിരുന്നു.
ഉയരം കുറവുളള മരങ്ങളും നീളത്തിലുളള പുല്ലുകളുമെല്ലാം ഇപ്പോൾ ചിലന്തിവലയ്ക്കുള്ളിലാണ്. വായുവിനേക്കാൾ ഭാരം കുറവാണ് ഇവയ്ക്ക്. മേഖലയിലെ മുപ്പത് ലക്ഷത്തോളം ചിലന്തികളെങ്കിലും ഈ വലിയ വലയുടെ ഭാഗമാകുന്നുണ്ടെന്നാണ് ജീവജാല നിരീക്ഷകർ പറയുന്നത്. ആംബികോഡാമസ് എന്ന സ്പീഷിസിൽപ്പെട്ട ചിലന്തികളാണ് ഇവിടെയുള്ളവയിൽ കൂടുതൽ. വീഡിയോ വൈറലായതോടെ ഈ അപൂർവ്വ കാഴ്ച കാണാൻ പ്രദേശത്ത് നിരവധി പേരാണ് എത്തുന്നത്.
#WATCH | Massive spider web blankets Australia’s bushland after heavy rains in the region. Visuals from Gippsland, Victoria.
(Source: Reuters) pic.twitter.com/3jGwARkHHk
— ANI (@ANI) June 17, 2021