ബിഹാറിൽ കോവിഡ് കേസുകൾ അര ലക്ഷം കടന്നു
പ്രത്യേക ലേഖകന്‍
രാജ്യത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുന്നു. പശ്ചിമ ബംഗാളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം എഴുപതിനായിരവും ബിഹാറിൽ അര ലക്ഷവും കടന്നു. കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിന് രോഗം സ്ഥിരീകരിച്ചു. പുതുച്ചേരിയിൽ ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. കശ്മീരിൽ സാമൂഹ്യ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി തസാദുക് ജീലാനി രോഗം ബാധിച്ച് മരിച്ചു.
പ്രതിദിന കേസുകളുടെ എണ്ണത്തിൽ ആന്ധ്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 10,376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 10,320 പുതിയ രോഗികൾ ഉണ്ട്. തമിഴ്‌നാട്ടിൽ 5,881 പുതിയ കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,45,859 ആയി. ആകെ മരണം 3,935. ചെന്നൈയിൽ പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസമായി.
കർണാടകയിൽ 5483 പുതിയ കേസുകളും 84 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 124115ഉം മരണം 2314ഉം ആയി. ബംഗളൂരുവിൽ 2220 പുതിയ കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 55,544 ആയി. ബിഹാറിൽ 2,986ഉം, പശ്ചിമ ബംഗാളിൽ 2496ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സിക്കിമിൽ സമ്പൂർണ ലോക്ക് ഡൗൺ ഓഗസ്റ്റ് മൂന്ന് വരെയും നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽ ഓഗസ്റ്റ് ഏഴ് വരെയും നീട്ടി. ഹോട്ടലുകൾ തുറക്കാനും ആഴ്ച ചന്തകൾ പുനരാരംഭിക്കാനും അനുമതി നൽകിയ ഡൽഹി സർക്കാരിന്റെ നടപടി ലഫ്റ്റനന്റ് ഗവർണർ തടഞ്ഞു.