IndiaLatest

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും : സുപ്രീം കോടതിയില്‍ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള വാക്‌സിന്‍ വിതരണത്തിന്റെ വിശദമായ പദ്ധതി രേഖ കോടതിയില്‍ സമര്‍പ്പിച്ച്‌ കേന്ദ്രം.ഡിസംബര്‍ വരെ 188 കോടി ഡോസ് വാക്‌സിന്‍ അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി ലഭ്യമാക്കാനാണ് ലക്ഷ്യം. ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. ഇന്ത്യയിലെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 5.6 ശതമാനത്തിനാണ് രണ്ട് ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

94 കോടിയോളം മുതിര്‍ന്ന വിഭാഗക്കാരാണ് രാജ്യത്തുള്ളത്. ഇവര്‍ക്കാകെ വാക്‌സിന്‍ ലഭ്യമാക്കാന്‍ 188 കോടി ഡോസ് വേണം. ജൂലൈ 31 വരെ 51.6 കോടി ഡോസ് ലഭ്യമാക്കും. ആഗസ്റ്റിനും ഡിസംബറിനുമിടയില്‍ 135 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കും. 50 കോടി കോവിഷീല്‍ഡ് ഡോസും 40 കോടി കൊവാക്‌സിന്‍ ഡോസും ലഭ്യമാക്കും. അതെ സമയം റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വിക്ക് അടിയന്തരാനുമതി നല്‍കിയതായും കേന്ദ്രം അറിയിച്ചു.

ബയോളജിക്കല്‍ ഇ, സൈദൂസ് കാഡില എന്നിവയുടെ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണ്. 12നും 18നും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ നിര്‍മാണത്തിലാണ് സൈദൂസ് കാഡില്ല. ഇതും ഉടന്‍ ലഭ്യമാക്കും. രജിസ്‌ട്രേഷന്‍ കൂടാതെ തന്നെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പോയി നേരിട്ട് കുത്തിവെപ്പെടുക്കാനുള്ള സൗകര്യം സജ്ജമാക്കിയെന്നും ഡിജിറ്റല്‍ ഡിവൈഡ് ഇനി വാക്‌സിനേഷന് തടസ്സമാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അതെ സമയം നേരത്തെ, കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. സൗജന്യ വാക്‌സിന്‍ പദ്ധതി ഏര്‍പ്പെടുത്തിയതും കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

Related Articles

Back to top button