പൊളിക്കാനുള്ളത് 9 ലക്ഷം സർക്കാർ വാഹനങ്ങൾ
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള ഒമ്പത് ലക്ഷം വാഹനങ്ങള്‍ നിരത്തില്‍ നിന്നു പിന്‍വലിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ തന്നെ പഴകിയ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാന്‍ വേണ്ട സാമ്പത്തിക സഹായങ്ങളടക്കം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരുകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന നടപടികള്‍ ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ വാഹന വിപണിയെ വലിയ തോതില്‍ സ്വാധീനിക്കുന്നതാണ് സര്‍ക്കാരിന്റെ ഈ വാഹന പൊളിക്കല്‍ നയം. സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നഷ്ടം പരിഹരിക്കാനായി സാമ്പത്തിക സഹായം നല്‍കുമെന്നാണ് കേന്ദ്ര ബജറ്റിലെ വാഗ്ദാനം. ഇതോടെ സര്‍ക്കാരുകളുടെ ആംബുലന്‍സുകള്‍ അടക്കമുള്ള പഴഞ്ചന്‍ വാഹനങ്ങള്‍ പൊളിച്ചു തുടങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വാഹന പൊളിക്കല്‍ നയം നടപ്പാക്കണമെങ്കില്‍ രാജ്യത്ത് 15 വര്‍ഷത്തിലേറെ പഴക്കമുളള ഒമ്പത് ലക്ഷത്തിലേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കേണ്ടിവരും.
കേരളത്തില്‍ മാത്രം സര്‍ക്കാരിന്റെ 6,153 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. ഇതില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസി ബസുകളാണ്. 4714ലേറെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 15 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൊളിക്കുന്ന വാഹനങ്ങള്‍ക്കുള്ള കുടിശികകള്‍ എഴുതി തള്ളുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നത് ആരംഭിക്കുന്നതിനൊപ്പം 15 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിലും നടപടികള്‍ കര്‍ശനമായേക്കും. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ടെസ്റ്റിന്റെ ഭാഗമായുള്ള പരിശോധന പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറണമെന്നാണ് വ്യവസ്ഥ.
2022ല്‍ പ്രഖ്യാപിച്ച വാഹന പൊളിക്കല്‍ നയം അനുസരിച്ച് പൊളിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും നികുതിയിളവ് ലഭിക്കും. കേരള സര്‍ക്കാര്‍ ഈ നികുതിയിളവ് വെട്ടിക്കുറച്ച് സ്വകാര്യവാഹനങ്ങള്‍ക്ക് 15ഉം വാണിജ്യ വാഹനങ്ങള്‍ക്ക് പത്തുമാക്കിയിരുന്നു. എന്നാല്‍ ഈ നികുതിയിളവ് സര്‍ക്കാര്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഉപയോഗപ്പെടില്ല. സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം മൂലം വാഹന നിര്‍മാണ കമ്പനികള്‍ക്ക് നേട്ടമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പൊളിക്കുന്ന ഒമ്പത് ലക്ഷം വാഹനങ്ങള്‍ക്ക് പകരം വാഹനങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇതില്‍ പലതും വൈദ്യുത വാഹനങ്ങളാകുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ വൈദ്യുതി വാഹന കമ്പനികള്‍ക്കും ഈ നയം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.