കൊൽക്കത്ത ; ഇന്ത്യയുടെയും യുഎസിന്റെയും വ്യോമസേനകളുടെ കരുത്തറിയിച്ച് സംയുക്ത സൈനികാഭ്യാസം. ബംഗാളിലെ പശ്ചിം മേദിനിപുർ ജില്ലയിലെ കലൈകുണ്ഡ വ്യോമകേന്ദ്രത്തിലായിരുന്നു അഭ്യാസപ്രകടനം. കോപ് ഇന്ത്യ 2023 പരിപാടിയുടെ ഭാഗമായുള്ള പരിശീലനത്തിൽ വിവിധ പോർവിമാനങ്ങളാണ് അണിനിരന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള 5 പോർവിമാനങ്ങൾ വ്യോമത്താവളത്തിൽനിന്ന് കുതിച്ചുയർന്ന് വിവിധ പരിശീലനങ്ങൾ നടത്തി. തേജസ്, റഫാൽ, ജാഗ്വർ, സുഖോയ്–30 എന്നീ വിമാനങ്ങൾ ഇന്ത്യ അണിനിരത്തി. എഫ്–15 ആണ് യുഎസ് വ്യോമസേന പറത്തിയത്. ഏപ്രിൽ 10ന് ആരംഭിച്ച സൈനിക പരിശീലനം തിങ്കളാഴ്ച സമാപിക്കും. തുടർച്ചയായി 12 ദിവസം ഇരുസേനകളും വ്യോമപരിശീലനം നടത്തി വിവരങ്ങൾ കൈമാറിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.