മക്കളുടെ ചികിത്സക്ക് അവയവം വില്‍ക്കാന്‍ തെരുവിലിറങ്ങി അമ്മ
സിന്ധുമോൾ. ആർ
എറണാകുളം: മുളവുകാടില്‍ മക്കളുടെ ചികിത്സക്ക് അവയവം വില്‍ക്കാനായി മാതാവ് തെരുവിലിറങ്ങി. വരാപ്പുഴ സ്വദേശിയായ ശാന്തിയും മക്കളും നേരത്തെ പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടതിനെ തുടര്‍ന്ന് തെരുവില്‍ നിന്ന് മാറിതാമസിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ ഒന്നും ലഭിക്കാതെയായതോടെയാണ് ഇവര്‍ തെരുവിലേക്കിറങ്ങിയത്.
ശാന്തി മക്കളുടെ ചികിത്സക്ക് പണമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മുളവുകാട് കണ്ടെയ്നര്‍ റോഡിന് സമീപത്ത് അവയവങ്ങള്‍ വില്‍പനക്കെന്ന് കാണിച്ച് കുടില്‍ കെട്ടി സമരം ചെയ്തിരുന്നു. തുടര്‍ന്ന് അധികാരികള്‍ ഇവര്‍ക്ക് നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. സഹായം ഒന്നും ലഭിച്ചില്ലെന്നും, പണം തന്ന് സഹായിച്ച ചിലര്‍ അത് തിരിച്ച് വാങ്ങിയെന്നും ശാന്തി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത്. ശാന്തിയുടെ അഞ്ച് മക്കളില്‍ മൂന്ന് പേര്‍ രോഗികളാണ്. അപകടത്തില്‍ പരിക്കേറ്റ മൂത്ത മകനും ഏക മകള്‍ക്കും ഓപ്പറേഷന് പണം ആവശ്യമാണ്.