രാജ്യാന്തര കായിക ഉച്ചകോടിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായികവിഭവശേഷി അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ലക്ഷ്യമിട്ടു സർക്കാർ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള) കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 6-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനാകും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ, മുൻ അത്‌ലറ്റ് അശ്വിനി നാച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവർ പങ്കെടുക്കും.
നാലുദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയുടെ ഭാഗമായി, 13 വിഷയങ്ങളിൽ 105 കോൺഫറൻസുകളും സെമിനാറുകളും സ്പോർട്സ് എക്സ്പോ, ചലച്ചിത്രോത്സവം എന്നിവയും നടക്കും. ഇന്ത്യയിൽനിന്നും വിദേശത്തു നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഉച്ചകോടിയുടെ ഭാഗമായി എല്ലാ ദിവസം വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്. ആർച്ചറി, ഓട്ടോക്രോസ്, കുതിരയോട്ട മത്സരം, ആം റെസ്‌ലിങ്, ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവയും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സ്റ്റാർട്ടപ്പ് പിച്ച്, ഇൻവെസ്റ്റർ കോൺക്ലേവ്, എക്സിബിഷൻ, ബയർ – സെല്ലർ മീറ്റ്, ഇ-സ്പോർട്സ് ഷോക്കേസ്, സ്പോർട്സ് കമ്യൂണിറ്റി നെറ്റ്‌വർക്കിങ്, സ്പോർട്സ് പ്രമേയമായ സിനിമകളുടെ പ്രദർശനം, ഹെൽത്തി ഫുഡ് ഫെസ്റ്റിവൽ, മോട്ടോർ ഷോ തുടങ്ങിയവയുമുണ്ടാകും.