ഇടുക്കി: വെള്ളിയാമറ്റത്ത് കപ്പത്തൊണ്ട് കഴിച്ച് 13 പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികര്‍ഷകര്‍ക്കായി നാടൊരുമിച്ചു. മന്ത്രിമാർ, നേതാക്കൾ, സിനിമാതാരങ്ങൾ, വ്യവസായികൾ എന്നിങ്ങനെ ഒട്ടേറെപ്പേർ കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിക്ക് (15) സഹായവുമായെത്തി. ചൊവ്വാഴ്ച രാവിലെ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും, റോഷി അഗസ്റ്റിനും മാത്യുവിന്റെ വീട്ടിലെത്തി സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ഇൻഷുറൻസ് പരിരക്ഷയുള്ള ഏറ്റവും മികച്ച അഞ്ചുപശുക്കളെ സൗജന്യമായി മാത്യുവിന് നൽകുമെന്ന് ചിഞ്ചുറാണി പ്രഖ്യാപിച്ചു. പശുക്കൾ ചത്തതിനെ ദുരന്തമായിക്കണ്ട് പ്രശ്നം മന്ത്രിസഭയില്‍ അവതരിപ്പിക്കും. കുട്ടികര്‍ഷകര്‍ക്ക് കൂടൂതല്‍ സഹായ നല്കാന് ശ്രമിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. 45,000 രൂപ മാത്യുവിന് തിങ്കളാഴ്ച കൈമാറിയിരുന്നു. ഒരു മാസത്തേക്കുള്ള കാലിത്തീറ്റകൂടി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിമാരെത്തിയതിന് പിന്നാലെ നടന് ജയറാമും മാത്യുവിന്റെ വീട്ടിലെത്തി അഞ്ചുലക്ഷത്തിന്റെ ചെക്ക് കൈമാറിയിരുന്നുു. പുതിയ സിനിമയുടെ പ്രചാരണത്തിനായി ചെലവഴിക്കാൻ വെച്ചിരുന്ന തുകയാണ് ജയറാം നൽകിയത്. പൃഥ്വിരാജ് രണ്ടുലക്ഷം നൽകി. മമ്മൂട്ടി ഒരുലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് എം.എൽ.എ. ഗിർ ഇനത്തിൽപ്പെട്ട പശുവിനെ സമ്മാനിച്ചു. മകൻ അപു ജോൺ ജോസഫായിയാണ് പശുവിനെ വീട്ടിലെത്തിച്ചത്. ഡീൻ കുര്യാക്കോസ് എം.പി. 20000 രൂപയുടെ ചെക്ക് കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അഞ്ചുലക്ഷം രൂപയുടെ സഹായം നൽകി. ഫെഡറൽ ബാങ്കും സഹായം വാഗ്ദാനംചെയ്തിട്ടുണ്ട്.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിബിൻ ബേബി അഞ്ചുപശുക്കളെ വാങ്ങിനൽകുമെന്ന് അറിയിച്ചു.
കേരള കർഷകസംഘം മൂലമറ്റം ഏരിയാകമ്മിറ്റിയും ഇടുക്കി ജില്ലാകമ്മിറ്റിയും ഒരു പശുവിനെവീതം വാങ്ങിനൽകുമെന്ന് സംസ്ഥാനപ്രസിഡന്റ് എം. വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അറിയിച്ചു.
ചത്തുപോയ പശുക്കൾക്കുപകരം എത്തുന്ന ഓരോ പശുവിനെയും പൊന്നുപോലെ നോക്കുമെന്ന് കുട്ടിക്കർഷകൻ മാത്യു ബെന്നി പറഞ്ഞു. ഇനിമുതൽ ഫാം കൂടുതൽ ലാഭകരമാക്കാനും നല്ലരീതിയില്‍ വളർത്താനും മൃഗസംരക്ഷണവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുമെന്നും മാത്യു പറഞ്ഞു.