ജമ്മു കശ്മീരിൽ വെടി നിർത്തൽ കരാർ ലംഘനം; പ്രകോപനം തുടർന്ന് പാക് സൈന്യം
ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ വിവിധ സെക്ടറുകളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഷാഹ്പൂർ, കിർനി, ക്വാസ്ബ എന്നീ സെക്ടറുകളിലാണ് പാക് സൈന്യം പുലർച്ചയോടെ ആക്രമണം നടത്തിയത്. പാക് സൈനികർ നടത്തിയ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും പ്രദേശത്തെ ശിവ ക്ഷേത്രം പൂർണ്ണമായും തകർന്നു. പ്രദേശത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് പ്രദേശത്ത് പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടും പാക് സൈന്യം ജനവാസ മേഖലയ്ക്ക് നേരെ ഷെല്ലാക്രമണം നടത്തിയിരുന്നു. പാക് സൈനികരുടെ തുടർച്ചയായ ആക്രമണങ്ങൾ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.