കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു
സിന്ധുമോൾ. ആർ
ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട് മറിയുകയുണ്ടായ കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ മുളക്കുഴ പള്ളിപ്പടിക്ക് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും എട്ട് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. അടൂര്‍, പഴകുളം സ്വദേശികളായ പൊന്‍മന കിഴക്കേതില്‍ ഹബീബ് റാവുത്തര്‍ മകന്‍ ഷൈജു (ലൈജു 25), ജമാല്‍ മകന്‍ ഫൈസല്‍ (19) തിരുവനന്തപുരം നെടുമങ്ങാട്, പറമ്പുവാരത്ത് വീട്ടില്‍ മഹേന്ദ്രന്‍ മകന്‍ മഹേഷ് (36) തുടങ്ങിയവരെ സംഭവത്തെ തുടര്‍ന്ന് പൊലീസ് പിടികൂടി.
ഇന്നലെ രാവിലെ 9നായിരുന്നു അപകടം നടന്നത്. ഷൈജു പത്തനംതിട്ട, നൂറനാട്, അടൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ്. സമീപവാസികളും യാത്രക്കാരും ചേര്‍ന്ന് യുവാക്കളെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ നാട്ടുകാരാണ് പൊതികള്‍ കാണുന്നത്. നിസാര പരിക്കേറ്റ ഇവരെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ യുവാക്കള്‍ പൊതികള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം തോന്നി തടയുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി ബിജു തുടങ്ങിയവര്‍ അടങ്ങുന്ന സംഘം വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുളക്കുഴ കൊവിഡ് സെക്‌ട്രല്‍ മജിസ്‌ട്രേറ്റ് ലൈജു മാണിയുടെ സാന്നിദ്ധ്യത്തില്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.