India

വ്യാപാരിയെ കൊന്ന് സ്യൂട്ട് കേസിലാക്കി; കാമുകി പിടിയില്‍

“Manju”

ന്യൂഡൽഹി• ഡല്‍ഹിയിലെ വ്യാപാരി നീരജ് ഗുപ്ത(45) യുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. നീരജ് ഗുപ്തയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഗുജറാത്തിലെ ബറൂച്ചിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. നവംബർ 14 മുതൽ നീരജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുഹൃത്ത് നൽകിയ പരാതിലാണ് പൊലീസ് കേസെടുത്തത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലെ കേവാൽ പാർക്കിൽ നീരജ് എത്തിയതായി െപാലീസിനു വിവരം ലഭിച്ചിരുന്നു.

നീരജിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ ഫൈസലുമായി(29) പത്ത് വർഷത്തോളമായി നീരജിന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന ഭാര്യയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. നീരജിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫൈസലിനെ സംശയം ഉണ്ടെന്നും നീരജിന്റെ ഭാര്യ മൊഴി നൽകിയതോടെ െപാലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്. സംഭവത്തിൽ ഫൈസൽ, പ്രതിശ്രുത വരൻ ജുബെർ(28) ഫൈസലിന്റെ മാതാവ് ഷഹീൻനാസ്(49) എന്നിവരെ െപാലീസ് അറസ്റ്റ് ചെയ്തു.

കരോൾ ബാഗിൽ നീരജ് നടത്തുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഫൈസൽ. ഫൈസലിന്റെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതിനെ നീരജ് ശക്തമായി എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു െപാലീസ് പറയുന്നു. നവംബർ 13 ന് ഫൈസലിന്റെ ആദർശ് നഗറിലുള്ള വാടകവീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. വിവാഹത്തിൽ നിന്ന് പിൻമാറണമെന്നു ആവശ്യപ്പെടാനാണു നീരജ് ഫൈസലിന്റെ വീട്ടിൽ എത്തിയത്.

നീരജ് ഫൈസലിന്റെ വീട്ടിൽ എത്തിയപ്പോൾ ജുബെറും ഷഹീൻനാസും അവിടെയുണ്ടായിരുന്നു. വിവാഹത്തിൽ നിന്ന് പിൻമാറില്ലെന്ന് ഫൈസൽ നിലപാട് എടുത്തതോടെ വാക്കുതർക്കമായി പ്രകോപിതനായ ജുബെർ ഇഷ്ടിക ഉപയോഗിച്ച് നീരജിന്റെ തലയിൽ ശക്തിയായി ഇടിച്ചു. കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വയറ്റിൽ മൂന്നുതവണ കുത്തി, കഴുത്തറുത്ത് മരണം ഉറപ്പാക്കി.

സംഭവത്തിനു ശേഷം മാർക്കറ്റിലെത്തി പുതിയ സ്യൂട്ട് കേസ് വാങ്ങി, മൃതദേഹം മൂന്നുപേരും ചേർന്നു വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി. റെയിൽവേ പാൻട്രി ജീവനക്കാരനായ ജുബെർ ടാക്സി കാറിൽ മൃതദേഹം അടങ്ങിയ പെട്ടിയുമായി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി. രാജധാനി എക്സ്പ്രസിൽ കയറി ഗുജറാത്തിലെ ബറുച്ചിൽ എത്തി മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നു ഡിസിപി വിജയനാന്ദ ആര്യ പറഞ്ഞു. കൊലപാതകത്തിനു ഉപയോഗിച്ച ഇഷ്ടികയും കത്തിയും ഫൈസലിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തുവെന്നും ഡിസിപി പറഞ്ഞു.

Related Articles

Back to top button