സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി സമരം നടത്തുന്ന കര്‍ഷകര്‍ക്കായി കേരളം എത്തിച്ചത് 16 ടണ്‍ കൈതച്ചക്ക. ഇപ്പോള്‍ ഈ സ്‌നേഹ മധുരത്തിന് അഭിനന്ദനവും നന്ദിയും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ്. വ്യാഴാഴ്ചയാണ് കേരളത്തില്‍നിന്ന് കര്‍ഷകര്‍ക്കായി കൈതച്ചക്ക കയറ്റിയയച്ചത്.
ഡോ. അമര്‍ബിര്‍ സിങ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത പൈനാപ്പിളുമായെത്തുന്ന ട്രക്കിന്റെ ഫോട്ടോയ്ക്ക് കീഴെ കേരളത്തിന്റെ സന്മസിനെ അനുമോദിച്ചും നന്ദിയറിയിച്ചും നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ദുരിതകാലങ്ങളില്‍ കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നതായും സ്നേഹം സ്നേഹത്തെ ക്ഷണിച്ചു വരുത്തുമെന്നും ട്രക്കിന്റെ ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് അമര്‍ബിര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.
ലോക്ഡൗണ്‍ കാലത്ത് പൈനാപ്പിള്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വകവെക്കാതെയാണ് പൈനാപ്പിള്‍ കര്‍ഷകര്‍ക്കായി നല്‍കിയത്. ആ സ്‌നേഹത്തെയും സോഷ്യല്‍മീഡിയ അഭിനന്ദിക്കുന്നുണ്ട്. വിതരണത്തിനുള്ള കൈതച്ചക്കയുടെ വിലയും ഡല്‍ഹിയിലെത്തിക്കുന്നതിന്റെ ചെലവും സംസ്ഥാനത്തെ പൈനാപ്പിള്‍ ഫാമേഴ്സ് അസ്സോസിയേഷനാണ് വഹിക്കുന്നത്. പൈനാപ്പിള്‍ പട്ടണമെന്നറിയപ്പെടുന്ന വാഴക്കുളത്ത് നിന്ന് സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തത്. വാഹനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിച്ചേരും.