സിന്ധുമോൾ. ആർ
മുംബൈ: ബ്രിട്ടിഷ്- സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് കോവിഡ് വാക്സീന്‍ അനുമതിക്കായി ഇന്ത്യയില്‍ ഉല്‍പാദന- പരീക്ഷണ കരാറുള്ള പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു.
അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. നാലുകോടി ഡോസ് വാക്സീന്‍ തയാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഷീല്‍ഡ് പരീക്ഷണം മൂന്നാംഘട്ടത്തിലാണ്. ഫലപ്രാപ്തി ഇതുവരെ 70%. ട്രയല്‍ ഇതുവരെ: 1600 വൊളന്റിയര്‍മാര്‍ക്കു 2 വീതം ഡോസ് നല്‍കി. വിദേശത്തെ പരീക്ഷണത്തില്‍ 70% ഫലം കണ്ടെത്തിയതു കാര്യങ്ങള്‍ എളുപ്പമാക്കും. വാക്സീന്‍ ഉല്‍പാദനം നേരത്തേ തന്നെ നടത്തുന്നതിനാല്‍ വിതരണം വൈകില്ല.