KeralaLatest

ഇന്ന് സംസ്ഥാന കായിക ദിനം.

“Manju”

ഇന്ന് സംസ്ഥാന കായിക ദിനം. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജ യുടെ ജന്മദിനമാണ് കേരളം കായിക ദിനമായി ആചരിക്കുന്നത്. കേരളത്തിലെ കായിക പുരോഗതിയുടെ ചാലക ശക്തിയായി പ്രവർത്തിച്ച മഹത് വ്യക്തിത്വമാണ് കേണൽ ഗോദവർമ്മ രാജ എന്ന ജി വി രാജ.

കായിക മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായിക ദിനമായി ആചരിച്ചുവരുന്നു. കായിക സംസ്കാരത്തിന്റെ ശക്തമായ അടിത്തറയും സ്വാധീനവും നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം. ആയോധന കലയായ കളരിപ്പയറ്റു മുതൽ നാടൻ കളികളെവരെ പ്രോത്സാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്.

ക്രമേണ ഇത് അന്തർദേശീയ കായിക ഇനങ്ങളുടെ ചുവടുമാറ്റത്തിലേക്കും പരിശീലനത്തിലേക്കും വഴിമാറുകയും നിരവധി കായിക താരങ്ങളുടെ പിറവിക്ക് കാരണമാകുകയും ചെയ്തു. ആരോഗ്യ കായിക ക്ഷമത ആർജിച്ച ഒരു തലമുറയുടെ ശരിയായ പ്രയാണത്തിൽ കായിക ഇനങ്ങളിലെ സ്ഥിരമായ പങ്കാളിത്തം ഏറെ സഹായിക്കും. രാജ്യാന്തര തലത്തിൽ കായിക നേട്ടങ്ങൾ കരസ്ഥമാക്കിയ നിരവധി മലയാളി താരങ്ങളുടെ പങ്കാളിത്തം ഉള്ളതിനാൽ ഇന്ത്യൻ കായിക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഏറെ മുന്‍പന്തിയിലാണ്.

ഇത്തരം നേട്ടങ്ങൾക്കുവേണ്ടി സംസ്ഥാനം ഓരോ വർഷവും ഭീമമായ തുകയാണ് ബഡ്ജറ്റിൽ വകയിരുത്തുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം, എല്ലാ ജില്ലകളിലും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബി മുഖാന്തിരം ഏകദേശം 900 കോടിയിലധികം രൂപ ഈ സർക്കാർ മാത്രം വിനിയോഗിച്ചു കഴിഞ്ഞു.

എണ്ണമറ്റ ഒളിമ്പ്യൻമാരെയും, ലോകോത്തര നിലവാരമുള്ള അത്ലറ്റുകളെയും സംഭാവന ചെയ്തിട്ടുള്ള കേരളത്തിന് അതിലേക്കുള്ള വഴി തെളിച്ചത് സ്പോർട്സ് കൗൺസിൽ സ്ഥാപിച്ചതിലൂടെ ജിവി രാജയെന്ന അതികായൻ ആയിരുന്നു. മരണം വരെ സ്‌പോര്‍ട്‌സ് കൗൺസിൽ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

1971ല്‍ ഇന്ത്യൻ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രില്‍ 30ന് കുളു താഴ്‌വരയില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. കേരള കായിക ചരിത്രത്തിലെ അജയ്യനായ ജിവി രാജയുടെ പേര് എന്നും ഓർമ്മിക്കപ്പെടും. കേവലം ഒരു ദിനത്തിന്റെ പേരിലല്ല, മറിച്ച് കായിക മേഖലയെ ജനകീയമാക്കിയ വ്യക്തിയെന്ന നിലയിലാവും അദ്ദേഹം ജനമനസുകളിൽ തുടരുക.

 

Related Articles

Check Also
Close
Back to top button