സിന്ധുമോൾ. ആർ
തൃശൂര്‍ അതിരപ്പിള്ളിക്ക് സമീപമുള്ള വീടിന്റെ വരാന്തയില്‍ ചീങ്കണ്ണിയെ കണ്ടെത്തി. രണ്ടര മണിക്കൂര്‍ നീണ്ട പ്രയത്നത്തിനു ശേഷം ചീങ്കണ്ണിയെ കീഴ്പ്പെടുത്തി പുഴയിലേയ്ക്കു വിട്ടു. അതിരപ്പിള്ളിയില്‍ പുഴയുടെ നൂറു മീറ്റര്‍ അകലെയുള്ള വീടിന്റെ വരാന്തയില്‍ സോഫയുടെ അരികിലായിരുന്നു ചീങ്കണ്ണി കിടന്നിരുന്നത്.
നേരം പുലര്‍ന്ന് വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണ് ചീങ്കണ്ണിയെ കണ്ടത്. ആളെ കണ്ടതോടെ ചീങ്കണ്ണി പ്രശ്നമുണ്ടാക്കി തുടങ്ങി. വേഗം വനപാലകരെ വിവരമറിയിച്ചു. ആദ്യം പേടിപ്പിച്ച് പുഴയുടെ ഭാഗത്തേയ്ക്ക് വിടാനായിരുന്നു ശ്രമം. പക്ഷേ, ചീങ്കണ്ണി ചീറിയടുത്തു. അടുത്തേയ്ക്ക് പോകാനും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. കുറച്ചു ദൂരം പോയ ശേഷം അവശനായി. ഇതു തിരിച്ചറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ കീഴ്പ്പെടുത്തി. കയറു കൊണ്ട് വരിഞ്ഞ് മുറുക്കി പുഴയുടെ അടുത്തെത്തിച്ചു. പിന്നെ പുഴയിലേയ്ക്ക് വിട്ടു.
അതിരപ്പള്ളിയില്‍ വിനോദ സഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്ന ഭാഗത്തായാണ് ചീങ്കണ്ണിയുടെ സാമീപ്യമുണ്ടായിരിക്കുന്നത്. അതിരപ്പള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചീങ്കണ്ണിയുടെ സാമീപ്യം ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.