കാണാതായ വയോധികയുടെ മൃതദേഹം നായകള്‍ ഭക്ഷിച്ച നിലയില്‍
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ചനിലയില്‍ കണ്ടെത്തി. മടവൂർ തകരപ്പറമ്ബ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. വീടിനു സമീപം ജീർണിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം. മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച മുതല്‍ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. സഹോദരന്റെ വീട്ടില്‍ ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം മനസിലാകുന്നത്.
തുടർന്ന പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായി അറിയിച്ചിരുന്നു. തുടർന്ന് ബന്ധുവും അയല്‍വാസിയും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ മാംസഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാൻ വൈകുന്നതിനു കാരണമായി. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാജു, അശോക് കുമാർ എന്നിവരാണ് മരിച്ച ഭവാനിയുടെ മക്കള്‍. മരുമക്കള്‍: ഗീത, ലീലാമണി.