സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കുടുംബാസൂത്രണം നടപ്പാക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം വ്യക്തമാക്കി നിര്‍ബന്ധിത കുടുംബാസൂത്രണം വിപരീതഫലമുണ്ടാക്കുമെന്നും ജനസംഖ്യയെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ പറഞ്ഞു. മക്കളുടെ എണ്ണം രണ്ട് എന്നതുള്‍പ്പെടെ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്കിയ ഹര്‍ജിയിലാണ് ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.
എത്ര മക്കള്‍ വേണമെന്നും ഏതു കുടുംബാസൂത്രണ മാര്‍ഗം വേണമെന്നും തീരുമാനിക്കേണ്ടതു വ്യക്തികളാണ്. രാജ്യത്തെ കുടുംബാസൂത്രണ പരിപാടി നിര്ബന്ധപൂര്വമുള്ളതല്ല. ഇത്, എത്ര മക്കള്‍ വേണമെന്ന് ദമ്പതികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനിക്കാനും അവര്‍ക്ക് അനുയോജ്യമായ കുടുംബാസൂത്രണ രീതികള്‍ സ്വീകരിക്കാനും അവസരം നല്‍കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.