സിന്ധുമോൾ. ആർ
പഞ്ചാബ്: സിസേറിയനിടെ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഡോക്ടര്‍മാര്‍ മറന്നുവെച്ച ടവല്‍ പിന്നീട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പഞ്ചാബിലെ ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡിസംബര്‍ ഏഴിന്, ഷിംലപുരി നിവാസിയായ രവീന്ദര്‍ ഗര്‍ഭിണിയായ ഭാര്യയെ പ്രസവവേദനയെ തുടര്‍ന്ന് സിവില്‍ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു .
അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. നവജാതശിശുവിന് പൂര്‍ണ്ണ ആരോഗ്യം ഇല്ലാതിരുന്നെങ്കിലും പ്രസവശേഷം അമ്മയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. മൂത്രമൊഴിക്കാന്‍ നന്നേ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഡോക്‌ടര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ മരുന്ന് നല്‍കുകയായിരുന്നു . രണ്ട് ദിവസമായി വേദന കുറയാത്തപ്പോള്‍, ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ ഭര്‍ത്താവ് ആശുപത്രിയോട് ആവശ്യപ്പെട്ടു, പക്ഷേ പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ആയിരുന്നു നിര്‍ദ്ദേശം.
ഒടുവില്‍, ഡിസംബര്‍ 11ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ ശസ്ത്ക്രിയ നടത്തി ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ ഒരു തൂവാല കണ്ടെത്തി . സ്ത്രീയുടെ ഭര്‍ത്താവ് , ബന്ധുക്കള്‍, ചില സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആശുപത്രിയുടെ പ്രസവ വാര്‍ഡിന് പുറത്ത് പ്രതിഷേധിക്കുകയും അവഗണനയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. ആരോപണത്തെ തുടര്‍ന്ന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു .