ശ്രീജ.എസ്
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ നിയമസഭയില്‍ . കൊവിഡ് പ്രതിസന്ധിയില്‍ ആശ്വാസനടപടികള്‍ തുടരുമെന്ന സൂചന ഇടത് സര്‍ക്കാര്‍ നല്‍കുമ്പോഴും ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് ഖജനാവ് കൂപ്പു കുത്തുന്നത്. തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികള്‍ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് അവസാന ബജറ്റില്‍ സാധ്യതയേറുന്നത്.
കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകര്‍ഷണം. കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികള്‍ക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴില്‍ പോയ സ്വദേശികള്‍ക്കു പകരം തൊഴില്‍ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകര്‍ന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സമഗ്ര പാക്കേജ്. ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ന്‍. സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരാനിടയുള്ളതിനാല്‍ കുട്ടികള്‍ക്കു സൗജന്യ ഇന്‍റര്‍നെറ്റ് കുറ്റമറ്റ ഇ–ഗവേണന്‍സ്. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയില്‍ വര്‍ധന ഒഴിവാക്കുമെന്നാണു സൂചന. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാനാനുള്ള കണക്കുപുസ്തകമാകും നാളെ ഐസക് നിയമസഭയില്‍ തുറക്കുക.
കോവിഡ് കാരണം ഏറ്റവും തിരിച്ചടി നേരിട്ട സിനിമാമേഖലയെ രക്ഷിക്കാന്‍ വിനോദനികുതി, വൈദ്യുതി നിരക്കുകളിലെ ഇളവിന്റെ കാലാവധി നീട്ടിയേക്കും. കേരളത്തെ എജ്യുക്കേഷന്‍ ഡെസ്റ്റിനേഷന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഉന്നത വിദ്യഭ്യാസ മോഖലയില്‍ പ്രഖ്യാപിച്ചേക്കും. കെ.എസ്.ആര്‍.ടി.സിയില്‍ വി.ആര്‍.എസ്, കെ–സ്വിഫ്റ്റ് പദ്ധതികള്‍ നടപ്പാക്കാനും പുതിയ ബസുകള്‍ വാങ്ങുന്നതിനുമുള്ള പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.