ന്യൂഡൽഹി : മാസങ്ങളായി ചൈനയിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് മോചനം. ഇന്ത്യൻ ചരക്ക് കപ്പലായ എംവി ജാഗ് ആനന്ദ് ജപ്പാൻ തീരത്തെത്തി. കപ്പൽ ഉടൻ ഇന്ത്യയിലേക്ക് തിരിക്കും.
കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്ന് ജനുവരി ഒൻപതിനാണ് കപ്പൽ മോചിപ്പിക്കാമെന്ന് ചൈന അറിയിച്ചത്. തുടർന്ന് ജീവനക്കാരുമായി കപ്പൽ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം ഇന്ത്യയിൽ എവിടെയാണ് ഇവർ കപ്പൽ ഇറങ്ങുകയെന്ന വിവരം സുരക്ഷ മുൻനിർത്തി അധികൃതർ പുറത്തുവിട്ടില്ല. ജീവനക്കാർ സുരക്ഷിതമായി വീടുകളിൽ എത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കൂവെന്ന് കപ്പൽ ഉടമകളായ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് ലിമിറ്റഡ് അറിയിച്ചു.
ചരക്കുമായി പോയ കപ്പൽ കൊറോണ വിലക്കുകളുടെ പേരിലാണ് തുറമുഖത്ത് അടുപ്പിക്കാൻ ചൈന വിസമ്മതിച്ചത്. ചരക്കിറക്കാനോ ക്രൂ അംഗങ്ങളെ മാറ്റുവാനോ പോലും സമ്മതിച്ചിരുന്നില്ല. ലഡാക്കിലെ സംഘർഷത്തിന്റെ പേരിലായിരുന്നു ചൈനയുടെ നടപടിയെന്ന് വിമർശനം ഉയർന്നിരുന്നു.