InternationalLatest

ചൈന അയച്ച അന്തർവാഹിനിയെ വലയിൽ കുരുക്കി മത്സ്യത്തൊഴിലാളി, ഇന്ത്യൻ മഹാസമുദ്രത്തിനടുത്തും ചൈനയുടെ ഒളിക്കണ്ണ്

“Manju”

ജക്കാർത്ത : പുതുവർഷത്തിൽ ചാകരക്കോള് പ്രതീക്ഷിച്ച് കടലിൽ വലയെറിഞ്ഞവർക്ക് കിട്ടിയത് കുഞ്ഞൻ അന്തർവാഹിനി. കടലിൽ രഹസ്യനിരീക്ഷണത്തിനായി അയച്ച ചൈനയുടേതെന്ന് കരുതുന്ന കുഞ്ഞൻ അന്തർവാഹിനിയാണ് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത്. ഇതോടെ ചൈനയുടെ ഒളിക്കണ്ണ് ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്ക് സമീപത്തുമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്ക് അടുത്തായുള്ള സെലയാർ ദ്വീപിന് സമീപത്തുനിന്നുമാണ് മത്സ്യത്തൊഴിലാളികൾക്ക് ഈ യന്തിരമത്സ്യത്തെ ലഭിച്ചത്.

കടലിൽ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ചെറു അണ്ടർ സീ വെഹിക്കിളിനെ ഇന്തോനേഷ്യൻ ലോക്കൽ പൊലീസിനാണ് മത്സ്യത്തൊഴിലാളി കൈമാറിയത്. പൊലീസ് പിന്നീടിത് സൈന്യത്തിനെ ഏൽപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ഈ ഉപകരണത്തിന്റെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. എന്നാൽ ചൈനയുടെ ഭാഗത്തുനിന്നും ഈ വിഷയത്തെക്കുറിച്ച് യാതൊരു പ്രതികരണവും ഇതുവരെയും വന്നിട്ടില്ല. 225 സെന്റീമീറ്റർ നീളമുള്ള ഉപകരണത്തിൽ ആന്റിന, ക്യാമറ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ട്.

സമുദ്രവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്കായി ചൈന ഉപയോഗിക്കുന്ന സീ വിംഗ് എന്ന അണ്ടർ സീ വെഹിക്കിളിനോട് ഏറെ സാമ്യമുള്ള ഉപകരണമാണ് മത്സ്യത്തൊഴിലാളിക്ക് ലഭിച്ചിട്ടുള്ളത്.

ഇന്ത്യൻ മഹാസമുദ്രത്തിലും ഇത്തരത്തിലുള്ള ഉപകരണങ്ങൾ നിരീക്ഷണത്തിനായി ചൈന ഉപയോഗിക്കുന്നതായി മുൻപ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഡസനോളം ഉപകരണങ്ങൾ ഇവിടെ ചൈന നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷവും ഇത്തരമൊരു ഉപകരണം ഇന്തോനേഷ്യൻ തീരത്ത് അടിഞ്ഞിരുന്നു.

Related Articles

Back to top button